നിലമ്പൂർ: ലൈംഗികമായി പീഡിപ്പിച്ചെന്ന 16കാരിയുടെ പരാതിയിൽ മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ മമ്പാട് പുള്ളിപ്പാടം പ്ലാമൂട്ടിൽ ഫിലിപ്പ് മമ്പാടിന് (49) എതിരായ കേസ് നിലമ്പൂർ ഡിവൈ.എസ്.പി കെ.വി. ലത്തീഫ് അന്വേഷിക്കും. മുൻ പൊലീസ് ഉദ‍്യോഗസ്ഥൻ ആയതിനാലാണ് നിലമ്പൂർ ഇൻസ്പെക്ടർ അന്വേഷിച്ചിരുന്ന കേസ് ഡിവൈ.എസ്.പി തലത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. ആവശ‍്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുന്നതിനായി മാതാപിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചത്. ഇതിനിടെയാണ് മോട്ടിവേഷൻ ക്ലാസിനെന്ന് പറഞ്ഞ് കാസർകോട്ട് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നത്.
സ്കൂളിലെ കൗൺസിലിങ്ങിനിടയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോഴിക്കോട് ചേവായൂർ പൊലീസിന് ലഭിച്ച പരാതിയിൽ ഈ മാസം 13നാണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ ജയിലിലാണ്.
മോട്ടിവേഷൻ പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ വിഡിയോകളിലൂടെയും പ്രശസ്തനായ പ്രതി, പെരിന്തൽമണ്ണ സ്റ്റേഷനിൽ എസ്.ഐ ആയിരിക്കെ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നതിനായി സർവീസിൽനിന്ന് സ്വയം വിരമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.