തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിനായി തയാറാക്കിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പരിഹാസത്തിനിടയാക്കിയതോടെ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജിന്‍ എം.എല്‍.എ. ഡിസൈനര്‍ക്ക് ചിത്രം മാറിപ്പോയതാണെന്നും അതിന്റെ പേരില്‍ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിന്റെ എച്ച്.ഡി ചിത്രം പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്കാരമല്ല ഡി.വൈ.എഫ്.ഐയെ നയിക്കുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ സേവന വിഭാഗമായ ഐ.ആർ.ഡബ്ല്യു നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ചിത്രം ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്താണ് പരിപാടിയുടെ പോസ്റ്റർ തയാറാക്കിയിരുന്നത്. അംജദ് എടത്തല എന്ന ജമാഅത്ത് പ്രവർത്തകന്റെ ജാക്കറ്റിന് മുകളിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് എന്ന് ഫോട്ടോ ഷോപ്പിലൂടെ കൂട്ടിച്ചേർത്തിരുന്നു. കണ്ണൂരിലെ കോളിക്കടവിൽ ജൂലൈ മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പ് എം. വിജിൻ എം.എൽ.എ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. പോസ്റ്ററിൽ എം.എൽ.എയുടെ ചിത്രവും ഇടം പിടിച്ചിരുന്നു.
എം.എൽ.എയുടെ കുറിപ്പിന്റെ പൂർണരൂപം:
''ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനുവേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെ അപമാനിക്കാനിറങ്ങുന്നവരോട്...
ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിന്റെ എച്ച്.ഡി ചിത്രം പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്കാരമല്ല ഡി.വൈ.എഫ്.ഐയെ നയിക്കുന്നത്. നാട് നിന്നു തേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാം ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷം ഡി.വൈ.എഫ്.ഐക്കാർ തന്നെയായിരുന്നു.
മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോൾ യൂനിഫോമിനും സുരക്ഷ ഉപകരണങ്ങൾക്കും കാത്തുനിൽക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിന്റെ വിപ്ലവ യൗവനമായിരുന്നു. ആയിരക്കണക്കിന് സന്നദ്ധസേന സംഘങ്ങൾ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോൾ എങ്ങും എവിടെയും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വിയർത്തൊലിച്ചും ചെളിവെള്ളത്തിൽ നീന്തിയും സദാ സമയവുമുണ്ടായിരുന്നു. നടത്തിയ അധ്വാനത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളൂവെങ്കിലും അതു തന്നെ പതിനായിരക്കണക്കിനുണ്ട്.
കോവിഡ് മഹാമാരി വന്നപ്പോൾ ഭയചകിതരായ മനുഷ്യർക്കിടയിൽ നിർഭയം മൃതദേഹം സംസ്കരിക്കാനും രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കാനും ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്ക് ഉപ്പു തൊട്ട് കർപ്പൂരം വരെ സകല സാധനങ്ങളുമെത്തിക്കാനും കൊടിപിടിക്കാതെ, യൂനിഫോം ധരിക്കാതെ ഇരവു പകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട് ഈ പ്രസ്ഥാനത്തിൽ.
സാലറി ചാലഞ്ച് ഇല്ലാതാക്കാൻ പലരും മത്സരിച്ചപ്പോൾ ആക്രി പെറുക്കിയും കല്ല് ചുമന്നും കക്ക വാരിയും മീൻ വിറ്റും സമാഹരിച്ച നാണയത്തുട്ടുകൾ ചേർത്തുവച്ച് 11.5 കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെറുപ്പക്കാരുടെ പ്രസ്ഥാനമാണ്. വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സർക്കാരാശുപത്രികളിൽ കഴിയുന്ന അശരണരായ മനുഷ്യർക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനം. എല്ലാ വർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം വാങ്ങിയ പ്രസ്ഥാനം. ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്.
ആരൊക്കെ എത്ര ശ്രമിച്ചാലും ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ് ഡി.വൈ.എഫ്.ഐ മലയാള മനസ്സിൽ. ജീവിതം കൊണ്ടു വരച്ചുവെച്ചിരിക്കുന്നത്. മറക്കരുത്...''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.