കൊച്ചി: മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ ആരോപണ വിധേയരായ ഡോക്ടർമാരെ ചോദ്യം ചെയ്തു. കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടർമാരെയാണ് ചോദ്യം ചെയ്തത്. പോക്സോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഡോക്‌ടർമാരെ ചോദ്യം ചെയ്ത്. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ ഉൾപ്പടെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അതേസമയം, കേസിൽ പെൺകുട്ടിയുടെയും ബന്ധുവിന്‍റെയും മൊഴി വീണ്ടും രേഖപ്പെടുത്തി. മോൻസൺ മാവുങ്കലിനെതിരെ കേസ് നൽകിയ പരാതിക്കാരി പരിശോധനക്കെത്തിയപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിലെ ചില ഡോക്ടർമാർ ഭീഷണിപ്പെടുത്തുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് പരാതി.
നേരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ലേബര്‍ റൂമില്‍ പൂട്ടിയിട്ടുള്ള ചോദ്യംചെയ്യലായിരുന്നു നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റമെന്നും പെൺകുട്ടി പറഞ്ഞു.
വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയില്‍ പൂട്ടിയിട്ടു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ബലമായി തട്ടിമാറ്റി. ഒടുവില്‍ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തുനിന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടര്‍മാര്‍ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.