പാലക്കാട് മെഡിക്കല്‍ കോളജില്‍നിന്ന് വയനാട്ടിലേക്ക് ഡോക്ടർമാരും സംഘവും
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് 25 അംഗ മെഡിക്കല്‍ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഫോറന്‍സിക് മെഡിസില്‍ വിഭാഗം അസോസിയറ്റ് പ്രഫ.കെ.കെ .അബിമോന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് ശ്രീറാം, ജയകൃഷ്ണന്‍ (ഓര്‍ത്തോ വിഭാഗം), ഹരി (സര്‍ജറി), ഫവാസ് (ഫോറന്‍സിക്), സിദ്ധു (സര്‍ജറി) എന്നിവരും ഒമ്പത് ഹൗസ് സര്‍ജന്മാര്‍, ഏഴ് നഴ്സുമാര്‍, രണ്ട് നഴ്സിങ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
അവശ്യമരുന്നുകളും കരുതിയിട്ടുണ്ട്. മന്ത്രി ഒ.ആര്‍.കേളുവിന്റെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ സംഘം തിരിച്ചത്. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഒ.കെ.മണി, പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു.
സംഘം കല്‍പ്പറ്റയിലെത്തിയശേഷം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് മേപ്പാടിയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കും. ഒരാഴ്ച ക്യാമ്പ് ചെയ്യുന്നതിനായാണ് പോകുന്നതെങ്കിലും ആവശ്യമെങ്കില്‍ തുടരും. അത്തരം സാഹചര്യത്തില്‍ രണ്ടാം ഘട്ടമായി കൂടുതല്‍ പേര്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വയനാട്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.