വൈരുധ്യാത്മക ഭൗതികവാദം എക്കാലവും പ്രായോഗികം -എസ്.ആർ.പി

ന്യൂഡൽഹി: വൈരുധ്യാത്മക ഭൗതികവാദത്തിന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍റെ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. വൈരുധ്യാത്മക ഭൗതികവാദത്തിന് എല്ലാക്കാലവും പ്രസക്തിയുണ്ട്. എം.വി. ഗോവിന്ദന്‍റെ പ്രസ്താവന ഒരുഭാഗം മാത്രം അടർത്തിയെടുത്ത് വിവാദമാക്കിയതാണ്. ശബരിമലയിൽ ജനാഭിപ്രായം പ്രധാനമാണെന്നും എസ്. രാമചന്ദ്രൻപിള്ള ന്യൂസ് ചാനലിനോട് പറഞ്ഞു.

വൈരുധ്യാത്മക ഭൗതികവാദം നടപ്പാക്കാനാകില്ലെന്നും വിശ്വാസികളെ അംഗീകരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്നും കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇന്ത്യൻ സമൂഹത്തിന്‍റെ മനസ് ജീർണമാണ്. ജന്മിത്വത്തിന്‍റെ പിടിയിൽ നിന്നുപോലും മോചിതമാകാത്ത ഇന്ത്യൻ സമൂഹത്തിൽ മാർക്സിയൻ ദർശനത്തിന്‍റെ ഭൗതികവാദ സിദ്ധാന്തം നടപ്പാക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായതോടെ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ സി.പി.എമ്മിനെതിരെ വിമർശനവുമായി രംഗത്തെത്തി. സി.പി.എമ്മിന്‍റെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എം.വി. ഗോവിന്ദന്‍റെ പ്രസ്താവന തള്ളിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.