തിരുവനന്തപുരം: നവംബര്‍ എട്ടിന് രാതി ഒമ്പതോടെയാണ് ഉദ്യോഗസ്ഥയും വീട്ടമ്മയുമായ ചിത്രാദേവിയുടെ ജീവിതം മാറിമറിയുന്നത്..അപ്പോള്‍ മുതല്‍ അവര്‍ അക്ഷരാര്‍ഥത്തില്‍ നിര്‍ധനയായി. പിറ്റേന്ന് എ.ടിഎമ്മില്‍നിന്ന് പണമെടുക്കാമെന്നറിഞ്ഞപ്പോള്‍ അല്‍പം ആശ്വാസമായി. എന്നാല്‍, ആ ആശ്വാസത്തിന് ആയുസ്സ് പിറ്റേന്ന് രാവിലെ 10ന് എ.ടി.എമ്മില്‍ ചെല്ലുന്നതുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ നീണ്ട നിര അവരുടെ മാത്രമല്ല, കുടുംബത്തിന്‍െറയാകെ ജീവിതം അനിശ്ചിതത്വത്തിലാക്കി. മാസം അവസാനിക്കുമ്പോഴും ആ അനിശ്ചിതത്വത്തിന്, ആശങ്കക്ക് അറുതിയായിട്ടില്ല. എട്ടിന് രാത്രി ഒമ്പതോടെ ടി.വി വാര്‍ത്തയില്‍നിന്നാണ് വിവരമറിഞ്ഞത്. പിറ്റേന്നത്തേക്കുള്ള ചെറിയ നോട്ടുകളും ചില്ലറയുമൊന്നും കൈയില്‍ കരുതിയിരുന്നില്ല. ബാങ്ക് അക്കൗണ്ട് വഴി ശമ്പളം വരുന്നതുകൊണ്ട് അങ്ങനെ കൈയില്‍ സൂക്ഷിക്കാറുമില്ല. ആവശ്യം വരുമ്പോള്‍ എ.ടി.എമ്മില്‍നിന്ന് പണമെടുക്കും. പക്ഷേ, പെട്ടെന്ന് നിയന്ത്രണം വന്നെന്നറിഞ്ഞതോടെ ആകെ അങ്കലാപ്പിലായി. എന്നാല്‍, എ.ടി.എമ്മില്‍നിന്ന് പണമെടുക്കാമെന്നറിഞ്ഞപ്പോള്‍ പ്രശ്നമുണ്ടാവില്ളെന്നായിരുന്നു ധാരണ. പിറ്റേന്ന് ജോലിക്കു പോകുന്നതിനുള്ള തിരക്കിനിടയിലും എ.ടി.എമ്മിലത്തെി. നീണ്ട ക്യൂവില്‍ ഏറെനേരം നിന്നെങ്കിലും അങ്ങ് എത്തിയപ്പോഴേക്കും പണം തീര്‍ന്നു. പിന്നെ മറ്റു മാര്‍ഗമില്ലാതെ കൈയിലെ ചില്ലറയുമായാണ് ജോലിക്കു പോയത്. വൈകീട്ട് വീണ്ടും എ.ടി.എമ്മിലത്തെി കാത്തുനിന്നെങ്കിലും അത്യാവശ്യത്തിനുള്ള 1000 രൂപയാണ് കിട്ടിയത്. കുട്ടികളുടെ ഫീസ് അടയ്ക്കേണ്ട തീയതി നീട്ടിയതുകൊണ്ട് അല്‍പം ആശ്വാസമായി.
മതിയായ മുന്നൊരുക്കമില്ലാതെയുള്ള തീരുമാനം ഞങ്ങളെയെല്ലാം വല്ലാതെ വലച്ചു എന്നുതന്നെ പറയാം. കടയിലൊക്കെ ചെന്നാല്‍ പഴയ നോട്ട് എടുക്കില്ല. പുതിയ നോട്ടോ ചില്ലറയോ കിട്ടാനുമില്ല. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണമെടുക്കാന്‍ ചെന്നപ്പോള്‍ അവിടെയും പ്രശ്നം. ഇടപാടുകളെല്ലാം സ്തംഭിപ്പിച്ചതിനാല്‍ നോട്ട് പിന്‍വലിക്കാനാവില്ളെന്നായിരുന്നു മറുപടി. മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നപ്പോള്‍ പഴയ നോട്ട് എടുക്കില്ല. മെഡിക്കല്‍ സ്റ്റോറില്‍ പഴയ നോട്ടിന് പ്രശ്നമില്ളെന്നു പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. ശരിക്കും പെട്ടുപോയി. പിന്നെ കടംവാങ്ങി കുറച്ചു മരുന്നു വാങ്ങി മടങ്ങേണ്ടി വന്നു. നോട്ടോ ചില്ലറയോ ഇല്ലാത്തതിനാല്‍ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ കടമായി വാങ്ങാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സ്ഥിരമായി വാങ്ങുന്നത് ഒരു കടയില്‍നിന്നായതിനാല്‍ ഇക്കാര്യത്തില്‍ വലിയ പ്രയാസമുണ്ടായില്ല.
പച്ചക്കറി സാധനങ്ങളൊക്കെ അയല്‍ വീടുകളില്‍ കൊടുത്ത് ഇല്ലാത്ത സാധനങ്ങള്‍ മാറിയെടുത്തു. കൈയിലുള്ള പഴയ നോട്ട് മാറാന്‍ ശ്രമിച്ചപ്പോഴും പ്രശ്നം. ബാങ്കിലാണെങ്കില്‍ കടക്കാനാകാത്ത തിരക്ക്. ഡെപ്പോസിറ്റ് മെഷീന്‍ കൗണ്ടറുകളിലാണെങ്കില്‍ എല്ലാം ഹാങ്ങായി കിടക്കുന്നു. വല്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങളായിരുന്നു അത്. ഇന്നും നാളെയുമെങ്ങനെ എന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.