ചങ്ങരംകുളം (മലപ്പുറം): നരണിപ്പുഴയിലെ തെക്കുമുറിയിൽ ഒരു വീടിനും അതിരുകളില്ല. ബന്ധുക്കളെന്നോ, അയൽക്കാരെന്നോ നോക്കാതെ സ്നേഹവും സൗഹൃദവും കൈമാറുന്ന ഇടം. തെക്കുമുറിയിലെ നാല് വീടുകളിലെ നഷ്ടം അതിനാൽ അവിടെ മാത്രം ഒതുങ്ങിനിന്നില്ല. നരണിപ്പുഴയോരം ഒന്നടങ്കം ആറ് കുട്ടികളെ ഓർത്ത് തേങ്ങി. നോക്കിയാൽ കാണുന്ന ദൂരത്തെ വീടുകൾക്കിടയിൽ ബുധനാഴ്ച നിറഞ്ഞത് ദുഃഖവും വിലാപവും മാത്രം. ചൊവ്വാഴ്ച വൈകുന്നേരം വരെ ആറുപേർ ഓടിക്കളിച്ചിരുന്നിവിടെ. അവിടങ്ങളിൽ ബുധനാഴ്ച ഏങ്ങലടികൾ നിർത്താതെ ഉയർന്നു.
ശ്രുതിലയയിൽ നിറഞ്ഞത് ദുഃഖഗീതം
‘ശ്രുതിലയം’ എന്നു പേരിട്ട മാപ്പാലക്കൽ തറവാട്ടുമുറ്റത്തുനിന്നാണ് വേലായുധനൊപ്പം എട്ട് കുട്ടികൾ ആഹ്ലാദത്തോടെ പുഴ കാണാനിറങ്ങിയത്. ബുധനാഴ്ച രാവിലെ അതിൽ അഞ്ചുപേർ ചലനമറ്റ് മടങ്ങിയെത്തി. വെള്ളപുതച്ച് തറവാട്ടുമുറ്റത്ത് അവർ കിടന്നു. വൈഷ്ണ, പൂജ, ജനീഷ, പ്രസീന, ആദിദേവ്. ജ്യേഷ്ഠാനുജൻമാരുടെയും ബന്ധുക്കളുടെയും മക്കൾ. ആര്, ആരെ ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും കണ്ണീരണിഞ്ഞുനിന്നു. അകമുറിയിൽ അമ്മമാരും പലയിടങ്ങളിലായി അച്ഛൻമാരും.
കണ്ണുനീരാൽ അവർ നഷ്ടത്തെ അടയാളപ്പെടുത്തി. അൽപനേരത്തിന് ശേഷം മൃതദേഹങ്ങൾ പൊതുദർശനത്തിനായി തൊട്ടടുത്ത പറമ്പിലേക്ക് മാറ്റി. വീണ്ടും തേങ്ങലുകളുയർന്നു. 11 മണിയോടെ തൃശൂർ അമല ആശുപത്രിയിൽനിന്ന് വേലായുധനെത്തി. സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ ബന്ധുക്കൾക്കിടയിൽ അയാൾ. പലരായി പിന്നെയും വന്നുപോയി. സങ്കടങ്ങൾ ബാക്കിയായി.
അനാഥമായി ആ ഒറ്റനക്ഷത്രം
മാപ്പാലക്കൽ തറവാടിെൻറ തൊട്ടുപിറകിലാണ് ജയെൻറ വീട്. ആ വീടിന് നഷ്ടപ്പെട്ടത് രണ്ട് കുരുന്നുകളെ. പൂജയും ജനീഷയും. 13ഉം എട്ടും വയസ്സുള്ള പെൺകുട്ടികൾ. രണ്ടുപേരും യാത്രയായതോടെ ജയനും ഭാര്യ വിനീതയും തനിച്ചായി. ബോധത്തിനും അബോധത്തിനുമിടയിലാണ് വിനീത. പൂമുഖത്ത് ഒരു ഒറ്റനക്ഷത്രം തൂങ്ങിക്കിടക്കുന്നു. ക്രിസ്മസിെനയും പുതുവർഷെത്തയും വരവേൽക്കാൻ കുട്ടികൾ തൂക്കിയതാകണം. ‘ദേവീകൃപ’ എന്നുപേരുള്ള ആ വീടിന് തൊട്ടുമുന്നിലാണ് രക്ഷപ്പെട്ട ഫാത്തിമയുടെ വീട്. രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലും അയൽക്കാരുടെ നഷ്ടങ്ങൾ ആ വീടിനെയും തളർത്തുന്നു.
അച്ഛെൻറ വീട്ടിലേക്ക് അവസാനമായി
മാച്ചേരിയത്ത് അനിലിെൻറയും മാപ്പാലക്കൽ ദിവ്യയുടെയും മകൻ ആദിദേവ് അമ്മയുടെ വീട്ടിലായിരുന്നു താമസം. മാപ്പാലക്കൽ തറവാടിന് നേരെ എതിരെയുള്ള വീട്. ചേട്ടനും അനിയത്തിക്കുമൊപ്പം കളിചിരി പ്രായം. പിതാവ് അനിൽ വിദേശത്താണ്. അപകടം നടന്നതിന് പിറകെ ദിവ്യയും മറ്റ് മക്കളും പെരുമുക്കിലെ അനിലിെൻറ വീട്ടിലേക്ക് പോയി. ആദിദേവിെൻറ മൃതദേഹം മാപ്പാലക്കൽ തറവാട്ടുമുറ്റത്ത് പൊതുദർശനത്തിനുശേഷം പെരുമുക്കിലേക്ക് കൊണ്ടുപോയി.
ഉണ്ണിയെവിടെ അമ്മേ...
മാറഞ്ചേരി പനമ്പാട് നെല്ലിക്കൽ തറയിൽ ശ്രീനിവാസെൻറ വീട് മകൻ ആദിനാഥിെൻറ വേർപാടിൽ തേങ്ങുകയാണിപ്പോഴും. ചൊവ്വാഴ്ച ഉച്ചക്കാണ് മക്കളായ ആദിനാഥിനും ശിവഗിക്കുമൊപ്പം അമ്മ പ്രിയ തെക്കുമുറിയിലെത്തിയത്. വേലായുധെൻറ ഭാര്യയായ ചേച്ചിക്കൊപ്പം അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന്നു പ്രിയയും മക്കളും. ആദിനാഥിനൊപ്പം ചേച്ചി ശിവഗിയും തോണിയിലുണ്ടായിരുന്നു. രക്ഷപ്പെട്ട ശിവഗി അപകടനില തരണം ചെയ്തു. അവൾ ആദ്യം ചോദിച്ചത് അനിയനെ ആയിരുന്നു, ഉണ്ണി എവിടെ അമ്മേ... പതിയെ ശിവഗി ആ സത്യം തിരിച്ചറിഞ്ഞു. ആശുപത്രിയിൽനിന്ന് അനിയനെ കാണാൻ അവൾ വീട്ടിലെത്തി. വിങ്ങിപ്പൊട്ടിയ അവളെ ബന്ധുക്കൾ ആശുപത്രിയിലേക്ക് തന്നെ മാറ്റി. വിദേശത്തുനിന്നെത്തിയ ശ്രീനിവാസൻ ഒന്നും കാണാനാകാതെ നിന്നു.
വിവാഹാലോചനക്കിടെ വൈഷ്ണ യാത്രയായി
മിടുക്കിയാണ്, ബിരുദ വിദ്യാർഥി. കൂട്ടത്തിൽ മുതിർന്നതും വൈഷ്ണയായിരുന്നു. പുഴയുടെ ആഴങ്ങളറിയാവുന്ന അച്ഛൻ വേലായുധനും കൂടെയുണ്ടായിരുന്നു. എന്നിട്ടും കായൽ വൈഷ്ണയെ തിരികെത്തന്നില്ല. വൈഷ്ണക്ക് വിവാഹാലോചനകൾ വരുന്നതിനിടെയാണ് അപകടം. മൂത്തമകൻ വിനീത് വിദേശത്തായതിനാൽ വേലായുധനും ഭാര്യ ലതക്കും വൈഷ്ണ ഓമനയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ അനിയത്തി ഇല്ലാത്ത വീട്ടിലേക്ക് വിനീതെത്തി, കരുതിവെച്ച സമ്മാനങ്ങൾ ഒന്നുമില്ലാതെ.
ഹൃദയം തകർന്ന് വേലായുധേട്ടൻ
ചങ്ങരംകുളം: വെള്ളത്തിൽ ഏറെനേരം മുങ്ങിക്കിടന്ന് മീൻ പിടിക്കുന്ന മാപ്പാലക്കൽ വേലായുധൻ ഹൃദയം തകർന്ന് കരയുകയാണ്. കോൾപടവും ആഴമേറിയ കായലും ജീവിതത്തിെൻറ ഭാഗമാക്കിയ ഇദ്ദേഹം ആ മനക്കരുത്തിലാണ് മകൾ വൈഷ്ണക്കൊപ്പം സഹോദരെൻറ മക്കളുമായി തോണിയിൽ പുറപ്പെട്ടത്. ബാല്യത്തിൽതന്നെ നീന്തലും തോണി തുഴയാനും പഠിച്ച വൈഷ്ണയും ആത്മവിശ്വാസത്തിലായിരുന്നു. എല്ലാ സ്വപ്നങ്ങളും ഞൊടിയിടയിൽ മുങ്ങിത്താഴ്ന്നപ്പോൾ വേലായുധന് നഷ്ടപ്പെട്ടത് മകളോടൊപ്പം സഹോദരേൻറയും ഭാര്യസഹോദരിയുടേയും മക്കളെയുമായിരുന്നു. രണ്ടുപേരെ രക്ഷിക്കുന്നതിനിടെ ബോധരഹിതനായ വേലായുധനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമികശുശ്രൂഷക്കു ശേഷം കുടുംബവീട്ടിലെത്തിച്ചതോടെയാണ് ദാരുണമരണം ഇദ്ദേഹമറിയുന്നത്.
വാവിട്ടുകരഞ്ഞ് ശ്രീനിവാസൻ
പെരുമ്പടപ്പ്: മകെൻറ ചേതനയറ്റ ദേഹത്തിന് മുന്നിൽ ശ്രീനിവാസൻ ഒരു നിമിഷം ഇമവെട്ടാതെ നോക്കിനിന്നു. പിന്നെ കൊച്ചുകുട്ടിയെപോലെ വാവിട്ടുകരഞ്ഞു. ആദിനാഥ് അപ്പോൾ ശാന്തനായി ഉറങ്ങുകയായിരുന്നു. ശ്രീനിവാസനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ലായിരുന്നു. അബൂദബിയിലായിരുന്ന ശ്രീനിവാസൻ ബുധനാഴ്ച രാവിലെ ഏഴോടെയാണെത്തിയത്. മൂകത തളംകെട്ടിനിന്ന വീട്ടിൽ ശ്രീനിവാസനെ കണ്ടതോടെ ഏങ്ങലടിയുയർന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട മകൾ ശിവഗിയെ ചേർത്തുപിടിച്ച് ശ്രീനിവാസൻ വിതുമ്പി. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ആദിനാഥ്. സഹോദരി ശിവഗി വെളിയങ്കോട് എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. സംസ്കാര ചടങ്ങുകൾ കഴിഞ്ഞതോടെ ശിവഗിയെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുേപായി.
അടിയന്തരസഹായം കൈമാറി
ചങ്ങരംകുളം: നരണിപ്പുഴ കടുക്കുഴിക്കായലിൽ മുങ്ങിമരിച്ച കുട്ടികളുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം കൈമാറി. ഓരോ കുടുംബത്തിനും പതിനായിരം രൂപ വീതമാണ് നൽകിയത്. രണ്ട് മക്കൾ നഷ്ടമായ ജയെൻറ കുടുംബത്തിന് ഇരുപതിനായിരം രൂപ നൽകി. പൊന്നാനി തഹസിൽദാർ ടി. മുരളി, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ് പി. ലാസറസ്, ഭരതൻ, വില്ലേജ് ഓഫിസർമാർ എന്നിവരാണ് തുക കൈമാറിയത്. കൂടുതൽ തുക സർക്കാർ നിർദേശമനുസരിച്ച് കൈമാറുമെന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.