മലപ്പുറം: പുഴയിൽ മുങ്ങിമരിച്ച തമിഴ്നാട്ടുകാരെൻറ മൃതദേഹം പൊതുശ്മശാനത്തിൽ സംസ് കരിക്കാൻ വൈകിയതിനെത്തുടർന്ന് മലപ്പുറം നഗരസഭ കാര്യാലയത്തിൽ ബഹളവും പ്രതിഷേധവ ും. മലപ്പുറം കോട്ടപ്പടിയിൽ താമസിച്ചിരുന്ന മേട്ടുപ്പാളയം സ്വദേശി സുന്ദരെൻറ (52) മൃതദ േഹം നഗരസഭ കാര്യാലയത്തിന് മുന്നിൽ വെച്ചായിരുന്നു സുഹൃത്തുക്കളുടെയും സന്നദ്ധ പ്ര വർത്തകരുടെയും പ്രതിഷേധം. മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പൊലീസ് സാന്നിധ്യത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ വലിയവരമ്പ് മങ്ങാട്ടുപുലം കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു സുന്ദരൻ. ഒഴുക്കിൽപ്പെട്ട് കാണാതായതിനെത്തുടർന്ന് ഫയർഫോഴ്സെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ 11ഓടെ മൃതദേഹം വിട്ടുകൊടുത്തു. നഗരസഭയുടെ മുണ്ടുപറമ്പ് വാതക ശ്മശാനത്തിൽ സംസ്കരിക്കാൻ അധികൃതർ അനുമതിയും നൽകി. സുന്ദരെൻറ കൂടെ താമസിക്കുന്നവരും ട്രോമാകെയർ പ്രവർത്തകരും 11.30ന് ആംബുലൻസിൽ മൃതദേഹവുമായി ഇവിടെയെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒന്നരയോടെയാണ് ശ്മശാന ജീവനക്കാർ വന്നത്. അനാഥ മൃതദേഹമാണെന്നും ദഹിപ്പിക്കാൻ കഴിയില്ലെന്നും ഇവർ അറിയിച്ചു. സംസ്കരിക്കാനേ പൊലീസ് നിർദേശിച്ചിട്ടുള്ളൂവെന്നും മറവുചെയ്യുന്നതാവും ഉചിതമെന്നുമായിരുന്നു നഗരസഭയുടെ നിലപാട്. താനാണ് സുന്ദരെൻറ ഭാര്യയെന്നും ദഹിപ്പിക്കുന്നതിന് സമ്മതമാണെന്നും മൃതദേഹത്തെ അനുഗമിച്ചെത്തിയ പാർവതി എന്ന യുവതി അറിയിച്ചെങ്കിലും നഗരസഭയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് ശ്മശാനം ജീവനക്കാർ വ്യക്തമാക്കി. കുഴിയെടുക്കാനും ഇവർ കൂട്ടാക്കിയില്ല. ഇതോടെ മൃതദേഹം ജീർണിക്കുെമന്ന ആശങ്കയുയർന്നു.
സംസ്കരിക്കാൻ ഇനിയും വൈകുമെന്നായതോടെ മൃതദേഹവുമായി സന്നദ്ധ പ്രവർത്തകരും നാട്ടുകാരും നഗരസഭ കാര്യാലയത്തിലെത്തുകയായിരുന്നു. അരമണിക്കൂറിലധികം ഓഫിസിന് മുന്നിൽ ആംബുലൻസ് നിർത്തിയിട്ടായിരുന്നു പ്രതിഷേധം. ഇവരെ അവഗണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുറത്തുപോകാനൊരുങ്ങിയ നഗരസഭ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാറിനെ തടഞ്ഞു. സംഘർഷത്തിെൻറ വക്കിലെത്തിയതിനെത്തുടർന്ന് ചെയർപേഴ്സെൻറ ചേംബറിൽ പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ദഹിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. വൈകീട്ട് മൂന്നോടെയാണ് മുണ്ടുപറമ്പിലെ വാതക ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.