കോട്ടയം: ഡി.സി.സി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോ. സെക്രട്ടറി കെ. മിഥുൻ, കമ്മിറ്റിയംഗം വിഷ്ണു ഗോപാൽ, അരുൺ കുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച പുലർച്ച വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ മുന്നിൽ ഹാജരാകുകയായിരുന്നു. ജാമ്യമില്ല വകുപ്പു പ്രകാരമാണ് കേസെടുത്തത്. കലാപാന്തരീക്ഷം സൃഷ്ടിക്കൽ, അന്യായമായി സംഘം ചേരൽ, സ്വകാര്യ വസ്തു നശിപ്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സി.പി.എം ഓഫിസ് മാര്‍ച്ചിനെതിരെ അക്രമം നടത്തിയ കേസിൽ പ്രവീൺ തമ്പി, മിഥുൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അന്നുണ്ടായ സംഘര്‍ഷത്തില്‍ കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യന് ജോയി എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പുലർച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് ഡി.സി.സി ഓഫിസിനു നേരെ കല്ലും തീപ്പന്തവുമെറിഞ്ഞത്. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധമുയർത്തിയിരുന്നു.
അതേസമയം, അറസ്റ്റിലായവരിൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ തൊപ്പി ധരിച്ച് സെൽഫിയെടുത്തയാളും ഉൾപ്പെടുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി കെ. മിഥുനാണ് 2017ൽ കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ എസ്.ഐയുടെ തൊപ്പി ധരിച്ച് സെൽഫി എടുത്തത്. ബി.ജെ.പി ഏറ്റുമാനൂർ നിയോജകമണ്ഡലം ജന. സെക്രട്ടറിയെ മർദിച്ച കേസിലാണ് അന്ന് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ചെടുത്ത സെൽഫി വാട്സ്ആപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോ മാധ്യമഗ്രൂപ്പുകളിലേക്കും ബി.ജെ.പി ജില്ല പ്രസിഡന്റിനും കിട്ടിയതോടെയാണ് വിവാദമായത്. സംഭവം നടക്കുമ്പോൾ ഇയാൾ എസ്.എഫ്.ഐ ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്ററുമായിരുന്നു. മൂന്ന് വധശ്രമം ഉൾപ്പെടെ 18 കേസുകൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.