കുസാറ്റ് ദുരന്തം: കോളജുകളിൽ പുറത്തുനിന്നുള്ള പരിപാടികൾക്ക് കർശന വിലക്ക്

പാലക്കാട്: കുസാറ്റ് ദുരന്തപശ്ചാത്തലത്തിൽ കോളജ് കാമ്പസുകളിലും യൂനിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടി​കൾ വിലക്കിയ പഴയ ഉത്തരവ് കർശനമാക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ 2015 ഒക്ടോബർ 12ന് കാമ്പസുകളിലെ ആഘോഷപരിപാടികൾ നിയന്ത്രിച്ച് മാർഗരേഖ ഇറക്കിയിരുന്നു. ഇതും 2016 ജൂൺ ആറിലെ ഭേദഗതി നിർദേശവും കർശനമാക്കാനാവശ്യപ്പെട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞദിവസം കോളജുകളിൽ എത്തിയത്. പുറത്തുനിന്നുള്ള ഏജൻസികൾ വഴിയുള്ള പരിപാടികളോ, ഡിജെ -മ്യൂസിക് പോലെ പണം ചെലവാക്കിയുള്ള പരിപാടികളോ കാമ്പസിനകത്തോ പുറത്തോ നടത്താൻ അനുവാദം നൽകേണ്ടതില്ലെന്നാണ് ​വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് കർശന നിർദേശം നൽകിയത്. 2015ലെ മാർഗരേഖയിൽ ടെക് ഫെസ്റ്റുകൾ പോലുള്ളവ നിയന്ത്രിതമായി, സാ​ങ്കേതിക കാര്യങ്ങളിലൊതുങ്ങി നടത്താമെന്നുണ്ടായിരുന്നെങ്കിലും 2016​ൽ മാർഗരേഖ പുതുക്കിയപ്പോൾ പല ഇളവുകളും ഒഴിവാക്കി. ‘കോളജ് ഡേ’കൾ അതിരുവിടുന്നെന്ന ആശങ്കയെത്തുടർന്നാണ് 2016ൽ മാർഗരേഖയിൽ തിരുത്തൽ വരുത്തിയത്.

മാർഗരേഖയിലെ മുഖ്യ നിർദേശങ്ങൾ

-കോളജ് മേധാവിയിൽനിന്ന് അനുവാദം വാങ്ങണം. അഞ്ചുദിവസം മുമ്പ് സ്റ്റാഫ് അഡ്വൈസർ മുഖേന പരിപാടികളുടെ വിശദാംശം യൂനിയൻ നേതൃത്വം അറിയിക്കണം. ആഘോഷങ്ങൾക്ക് കോളജിലെ അച്ചടക്കസമിതി മേൽനോട്ടം വഹിക്കണം.

-അച്ചടക്കസമിതി സ്റ്റാഫ് അഡ്വൈസർ കൺവീനറായും സ്ഥാപനമേധാവി അധ്യക്ഷനായും വകുപ്പ് തലവന്മാരും അച്ചടക്കസമിതി അംഗങ്ങളുമടങ്ങുന്ന സമിതി മേൽനോട്ടം വഹിക്കണം. ഐ.ഡി കാർഡ് ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. വിദ്യാർഥികളിൽനിന്ന് ഒരാവശ്യത്തിനും പണപ്പിരിവ് നടത്താൻ അനുവദിക്കില്ല.

-കോളജ് യൂനിയൻ ഓഫിസ് കോളജ് ദിനങ്ങളിൽ രാവിലെ എട്ടുമുതൽ ആറുവരെ മാത്രമേ തുറക്കേണ്ടതുള്ളൂ. പരിപാടികളോടടുത്ത ദിവസങ്ങളിൽ ഒമ്പതു വരെ സ്ഥാപന മേധാവിക്ക് ദീർഘിപ്പിക്കാം. സ്ഥാപന മേധാവി നിശ്ചിത ഇടവേളകളിൽ യൂനിയൻ ഓഫിസ് സന്ദർശിക്കണം. വേനലവധിയിൽ ഓഫിസ് താക്കോൽ സ്ഥാപനമേധാവി സൂക്ഷിക്കണം.

-കോളജ് കാമ്പസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ ആഘോഷ വേളകളിൽ വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ മാത്രം കയറ്റാം. ഹോസ്റ്റലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കോളജ് കൗൺസിൽ, പെൺകുട്ടികളുടെയും ​ആൺകുട്ടികളുടെയും പ്രത്യേക സമിതികൾ രൂപവത്കരിക്കണം.

-ഹോസ്റ്റൽ അന്തേവാസികളിൽ ആരെങ്കിലും പരാതിപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കണം. ആയുധം സൂക്ഷിക്കൽ, മദ്യം- മയക്കുമരുന്ന് എന്നിവക്കെതിരെ ശക്തമായ നടപടി​ വേണം. കോളജ്, ഹോസ്റ്റൽ എന്നിവയുടെ പ്രവേശന കവാടങ്ങളിൽ സി.സി.ടി.വി വേണം. യുക്തിസഹ കാരണങ്ങളുണ്ടെങ്കിൽ മാത്രം പൂർവവിദ്യാർഥികൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവരെ കാമ്പസിൽ പ്രവേശിപ്പിക്കാം. ഹോസ്റ്റലിൽ പുറമെനിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് തടയണം.

കാമ്പസിനകത്തെ പരിപാടികൾ രാത്രി ഒമ്പതിനു ശേഷം പാടില്ല. പരാതി പരിഹാരമാർഗങ്ങൾക്ക് കംപ്ലയിന്റ് ബോക്സ് സ്ഥാപിക്കുകയും ആവശ്യമുള്ളത് പൊലീസിന് കൈമാറുകയും വേണം.

Tags:    
News Summary - Cusat Tragedy: Strict ban on extramural programs in colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.