ചേളന്നൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞ് ക്രൂരത. കാറിെൻറ ബോഡിയിൽ തട്ടി റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് പിടഞ്ഞ പൂച്ചകളെ ആർ.ആർ.ടി വളണ്ടിയർ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെ കോഴിക്കോട്- ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം അരങ്ങേറിയത്.
ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സിൽവർ നിറമുള്ള കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർപെട്ടെന്ന് ഓടിച്ചു പോവുകയും ചെയ്തു. റോഡിലുണ്ടായിരുന്നവർ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ സൈഡിലേക്ക് മാറ്റി വെള്ളം നൽകി. തുടർന്ന് 13-ാം വാർഡ് ആർ.ആർ.ടി വളണ്ടിയർ പി. ഷനോജ് ലാലിനെ വിവരം അറിയിച്ചു. അദ്ദേഹമെത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടിനും ജീവനില്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തിന് തൊട്ടടുത്ത് പൊലീസിെൻറ കാമറ ഉണ്ടായിരുന്നതിനാൽ പൂച്ചയെ വലിച്ചെറിയുന്ന ദൃശ്യത്തിന് ട്രാഫിക് എൻഫോഴ്സ്മെൻറ് വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും കാമറയുടെ പരിധിക്ക് പുറത്തായതിനാൽ ദ്യശ്യം ലഭ്യമായില്ല. ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു. നേരത്തെ കക്കോടി ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.