സുഹറാ മമ്പാട്
കോഴിക്കോട്: ഒരുവാക്ക് നിങ്ങൾക്ക് വാർത്തയാക്കാൻ എന്നിൽ നിന്ന് കിട്ടും എന്ന് പ്രതീക്ഷിക്കേണ്ടെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട്. കഴിഞ്ഞ ദിവസങ്ങളിൽ ഓഫറുകളുമായി വന്നവരോടും ഒരു മറുപടിയേ പറഞ്ഞിട്ടുള്ളൂ: ‘നിങ്ങൾ വെച്ചുനീട്ടുന്ന സ്ഥാനത്ത് ലീഗിനെതിരെ മത്സരിക്കുന്നത് പോയിട്ട് എന്റെ പ്രസ്ഥാനത്തിനെതിരെ ഒരു വാക്ക്‌കൊണ്ട് പോലും എതിര് നിൽക്കില്ല.’ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ സുഹറാ മമ്പാട് നിലപാട് വ്യക്തമാക്കിയത്.
ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:
കോഴിക്കോട് ലീഗ് ഹൗസിൽ വനിതാ ലീഗ് സംസ്ഥാന ഭാരവാഹി യോഗം കഴിഞ്ഞ് പ്രിയ സഹപ്രവർത്തക ജയന്തി മത്സരിക്കുന്ന കൂത്ത്‌പറമ്പിലേക്കുള്ളയാത്രയിലാണ്. മീറ്റിങ്ങുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ നിരന്തരമായ ഫോൺ കോളുകൾ വന്ന് കൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. എന്റെ പ്രസ്ഥാനത്തിനെതിരെ എന്തെങ്കിലും ഒരുവാക്ക് നിങ്ങൾക്ക് വാർത്തയാക്കാൻ എന്നിൽ നിന്ന് കിട്ടും എന്ന് പ്രതീക്ഷിക്കേണ്ട. കഴിഞ്ഞ ദിവസങ്ങളിൽ ഓഫറുകളുമായി വന്നവരോടും ഒരു മറുപടിയേ പറഞ്ഞിട്ടുള്ളൂ: "നിങ്ങൾ വെച്ചുനീട്ടുന്ന സ്ഥാനത്ത് ലീഗിനെതിരെ മത്സരിക്കുന്നത് പോയിട്ട് എന്റെ പ്രസ്ഥാനത്തിനെതിരെ ഒരു വാക്ക്‌കൊണ്ട് പോലും എതിര് നിൽക്കില്ല."
മുസ്‌ലിം ലീഗ് പാർട്ടി മെമ്പർഷിപ് കണക്കിൽ പതിമൂന്ന് ലക്ഷത്തിൽ അധികം വരുന്ന മെമ്പർഷിപ്പുള്ള വനിതാ ലീഗ് പ്രവർത്തകരുടെ പ്രസിഡന്റാണ് ഞാൻ. കഴിഞ്ഞ നാൽപത് വർഷത്തോളമായി കേരളത്തിൽ എവിടെ പോയാലും എന്റെ പ്രിയ സഹപ്രവർത്തകർ എനിക്ക് തരുന്ന സ്നേഹമുണ്ടല്ലോ അതിനേക്കാൾ വലുതല്ല ഒരു സ്ഥാനവും. കല്ലും മുള്ളും നിറഞ്ഞതായിരുന്നു പിന്നിട്ട വഴികൾ നാല് പതിറ്റാണ്ടോളം നീണ്ട ഞങ്ങൾ പലരുടെയും പോരാട്ടങ്ങളുടെ ഫലമാണ് ഇന്നീ പാർട്ടിയുടെ കരുത്തുറ്റ വനിതാ പ്രസ്ഥാനം. പാർട്ടിയെ ഇന്നേവരെ പ്രതിരോധത്തിലാക്കിയിട്ടില്ല മുൾമുനയിൽ നിർത്തിയിട്ടില്ല, നാളെയുമില്ല !.
ഈ തെരഞ്ഞെടുപ്പിൽ വർദ്ധിത ആവേശത്തോടെ UDFനെ തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തന പദ്ധതികൾ ഇന്നത്തെ മീറ്റിങ്ങിൽ പൂർണ്ണമായും തയ്യാറാക്കി കഴിഞ്ഞു. എല്ലാ ജില്ലകളിലും സംസ്ഥാന ഭാരവാഹികൾക്ക് ചാർജ്ജ് നൽകിയിട്ടുണ്ട്. ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടേത്ത് പ്രത്യേക റിവ്യൂ സിസ്റ്റവും തയ്യാറാക്കിക്കഴിഞ്ഞു. ശക്തമായ വേരുകളുള്ള വനിതാ സംഘടന എന്ന നിലക്ക് ബൂത്ത് തലങ്ങളിൽ വനിതാ ലീഗ് സ്ക്വോഡ് വർക്ക് നടക്കും. കുടുംബയോഗങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. പത്ത് വർഷത്തെ ഇടതു ദുർഭരണത്തെ തൂത്തെറിയാൻ വനിതാ ലീഗിന്റെ മുഴുവൻ പ്രവർകരും രംഗത്തിറങ്ങും.
എന്റെ പ്രിയപ്പെവരേ നിങ്ങളോടാണ്... നമ്മൾ നടന്ന വഴികൾ ആവേശോജ്വലമായിരുന്നു. വനിതാ ലീഗ് പ്രവർകർ എന്നനിലക്ക് നമ്മൾ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളിലും പാർട്ടിക്കായി പ്രവർത്തിക്കാൻ മുന്നിലുണ്ടായിട്ടുണ്ട്. ഇത്തവണയും ആവേശത്തോടെ പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിനായി പ്രയത്നിക്കാം.
- സുഹറാ മമ്പാട്
(വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.