കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിെൻറ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരശേഖരണം തുടങ്ങി. ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിലെ വിഡിയോകളും ചിത്രങ്ങളുമാണ് ശേഖരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിച്ചാണ് തട്ടിപ്പുകൾ നടത്തിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ പിടിയിലായതിനു പിന്നാലെ പല പോസ്റ്റുകളും നീക്കിയിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമവും തുടങ്ങി. തട്ടിപ്പ് നടന്ന 2016 മുതലുള്ള സന്ദേശങ്ങളും ശേഖരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾവഴി പതിവായി ആശയവിനിമയം നടത്തിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വീട്ടിലെ നിരീക്ഷണ കാമറകളും ഫോൺരേഖകളും സംബന്ധിച്ച പരിശോധന തുടരുന്നുണ്ട്. പത്തുകോടി വാങ്ങി ഇയാൾ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പരാതി നൽകിയ ആറുപേരുടെ പരാതി ഉൾപ്പെടെ അഞ്ച് കേസാണ് മോൻസണെതിരെ ഉള്ളത്.
പത്തുകോടി തട്ടിയെന്ന കേസിൽ നാലുകോടിയുടെ ഒരു കരാറും പരാതിക്കാർ കൈമാറിയ ചില വിഡിയോ, ഓഡിയോ ക്ലിപ്പിങ്ങുകളിൽ പണം വാങ്ങിയെന്ന രീതിയിൽ മോൻസൺ സംസാരിക്കുന്നതും മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. മോൻസൺ നൽകിയ മൊഴികൾ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കാനുള്ള തെളിവുശേഖരണം എല്ലാവഴിക്കും നടത്തുന്നുണ്ട്. കൂടുതൽ തെളിവുകൾ സംഘടിപ്പിച്ചശേഷം മാത്രമേ ഇയാളെ രണ്ടാംഘട്ടത്തിൽ ചോദ്യംചെയ്യാൻ കഴിയൂ. രജിസ്റ്റർ ചെയ്ത് അഞ്ച് കേസുകളിൽ മൂന്നാമത്തെ കേസിെൻറ ചോദ്യംചെയ്യലാണ് ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്നത്.
കൊച്ചി: മോൻസൺ മാവുങ്കലിെൻറ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നു. കോടികളുടെ ഇടപാടുകൾ നടത്തിയെന്ന പരാതിയും പലർക്കും പണം കൈമാറിയെന്ന മൊഴിയും അടിസ്ഥാനമാക്കിയാണ് അന്വേഷണം. ബാങ്ക് രേഖകളും മറ്റുവിവരങ്ങളും അന്വേഷണവിഭാഗം ശേഖരിക്കുന്നുണ്ട്.
മോൻസൺ പണം ഏതെല്ലാം വഴിക്ക് വിനിയോഗിച്ചു, എവിടെയെല്ലാം നിക്ഷേപിച്ചു എന്നതിന് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. സാമ്പത്തിക തട്ടിപ്പും വ്യാജ ഡോക്ടറേറ്റും ഉൾപ്പെടെ അഞ്ച് കേസാണ് ക്രൈംബ്രാഞ്ച് എടുത്തത്. ഇതിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുകയാണ്. പണം ബിനാമി അക്കൗണ്ടുകളിലൂടെയും നേരിട്ടും കൈപ്പറ്റിയതായാണ് പരാതിക്കാരുടെ മൊഴികൾ. അതിനാൽ തെളിവുകൾ ശേഖരിക്കുക നിർണായകമാണ്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾക്കൊന്നും മോൻസൺ കൃത്യമായ മറുപടി നൽകിയിട്ടില്ല. നൽകിയ മൊഴികളിൽ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കള്ളപ്പണ ഇടപാടുകൾ നടെന്നന്ന തെളിവ് ലഭിച്ചാൽ ആദായ നികുതി വകുപ്പ് കേസെടുക്കും. ഐ.ജി സ്പർജൻ കുമാറിെൻറ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് തെളിവെടുപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.