ഇസ്രായേലിന്‍റെ പൈശാചികമായ ആക്രമണത്തെ ഇന്ത്യ അപലപിക്കണം; ഫലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കണം -എം.എ. ബേബി

ഇസ്രായേലി​െൻറ പൈശാചിമായ ഫലസ്​തീൻ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം എം.എ.ബേബി. ഇൗ വിഷമഘട്ടത്തിൽ ഫലസ്​തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ്​ ബേബി ആവശ്യം ഉന്നയിച്ചത്​. 'കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയിൽ. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തി​െൻറ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉൾപ്പെടെ 132 പേർ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർ 950.


ആക്രമണങ്ങൾക്കും പ്രതിരോധങ്ങൾക്കുമിടയിൽപ്പെട്ട് അവിചാരിതമരണങ്ങൾ സംഭവിക്കും. ഇസ്രയേലിൽ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവർത്തക സൗമ്യ സന്തോഷിന്റെ നിർഭാഗ്യകരമായ അന്ത്യം അത്തരത്തിൽപ്പെട്ടതാണ്'-ബേബി ​ഫേസ്​ബുക്കിൽ കുറിച്ചു. 'റമദാൻ എന്ന പുണ്യ മാസം എത്ര കുടുംബങ്ങൾക്കാണ് തോരാക്കണ്ണീരൊഴുകുന്ന നിലവിളിയായി മാറിയത്? ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണമാണ് മുഖ്യമായി കണ്ടെത്താനാകുക; ഇസ്രയേലിലെ വംശീയ ഭരണകൂടത്തിന്റെ തലവനായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​െൻറ അധികാരാസക്തി. നെതന്യാഹുവിനുപകരം പ്രതിപക്ഷനേതാവ് യയിർ ലാപിഡിന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് സർക്കാർ രൂപീകരിക്കാൻ ജൂൺ രണ്ടുവരെ സമയം നൽകിയിരിക്കുകയാണ്. വിശ്വാസ വഞ്ചന, അഴിമതി, തട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് വിചാരണ നേരിടേണ്ട നെതന്യാഹുവിന് 13 വർഷംവരെ തടവുശിക്ഷ കിട്ടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മറികടക്കാൻ നെതന്യാഹു (ഡോണൾഡ് ട്രംപിന്റെയും നരേന്ദ്ര മോഡിയുടെയും ഉറ്റ സുഹൃത്തുകൂടി ആയതിനാൽ) ഒരു കുറുക്കു വഴി കണ്ടുപിടിച്ചു. ഇസ്ലാമിക വിശ്വാസികളുടെ പുണ്യമാസത്തിൽ എങ്ങനെയെങ്കിലും ഒരു സംഘർഷത്തിന്റെയോ അതുവഴി സംഘട്ടനത്തിന്റെയോ തീപ്പൊരി എറിയുക. നെതന്യാഹു അതിനു തെരഞ്ഞെടുത്തത് കിഴക്കൻ ജറുസലേമിലെ "അൽഅഖ്​സ' പള്ളിയാണ്'-ബേബി എഴുതുന്നു.


'ക്രിസ്ത്യാനികൾക്കും ജൂതമതവിശ്വാസികൾക്കുംകൂടി പ്രവേശനാനുവാദമുള്ള മസ്ജിദിൽ നെതന്യാഹുവിന്റെ കുടിലപദ്ധതിയുടെ ഭാഗമായി പുണ്യമാസ പ്രാർഥന നടക്കുന്നതിനിടയിൽ ഇസ്രയേലി സൈനികർ കടന്നുചെന്ന് സംഘർഷങ്ങൾക്കും സംഘട്ടനങ്ങൾക്കും തിരികൊളുത്തി. അത് പൊടുന്നനെ ആളിപ്പടർന്നു. നേരത്തേ അതിനുസമീപം ഇസ്രയേലി സൈനികർ ബാരിക്കേഡുകൾ നിർമിച്ച് യാത്രാവിലക്കും സൃഷ്ടിക്കുകയുണ്ടായി. ഫാസിസ്റ്റുകൾ ചരിത്രത്തിൽ എത്രയോ തവണ നടപ്പാക്കിയിട്ടുള്ള ഹീനമായ രക്തപങ്കിലമായ ക്രിമിനൽ രാഷ്ട്രീയമാണിത്​. യുദ്ധസമാനമായ സംഘർഷമുണ്ടായാൽ ബദൽമന്ത്രിസഭാ രൂപീകരണം മാറ്റിവയ്ക്കപ്പെടാനും തനിക്കുതന്നെ പ്രധാനമന്ത്രിയായി തുടരാനും സാഹചര്യം രൂപപ്പെടാമെന്ന സൃഗാലതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്'.

'വംശീയദ്വേഷത്തിൽ അധിഷ്ഠിതമായ ഫാസിസ്റ്റ് ആക്രമണ പദ്ധതി, സ്വന്തം അധികാരാസക്തി തൃപ്തിപ്പെടുത്താൻ സഹായകമായ വിധത്തിൽ ആസൂത്രണം ചെയ്യുന്ന നരേന്ദ്ര മോഡി മാതൃകയാണ് ഇപ്പോൾ ഈ ഇസ്രയേൽ പതിപ്പിലും കാണാൻ കഴിയുന്നത്. സങ്കുചിത ദേശീയഭ്രാന്തും ശത്രുഭീതിയും ഊട്ടിവളർത്തിയെടുത്ത് സ്വന്തം ആധിപത്യം സ്ഥാപിക്കുക എന്ന ഫാസിസ്റ്റ്പദ്ധതിതന്നെയാണിത്.

ഹിറ്റ്‌ലറും മുസോളിനിയും പരീക്ഷിച്ചത് ഇന്നും നമുക്കുചുറ്റും വിവിധ രൂപത്തിൽ ചില്ലറ മാറ്റങ്ങളോടെ അവരുടെ പിൻഗാമികൾ ആവർത്തിക്കുന്നു. നെതന്യാഹുവും അതേപാതയിൽത്തന്നെ. ഫലമോ, പശ്‌ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഇതൊഴിവാക്കാനാണ്‌ ഐക്യരാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള ലോകശക്തികളും രംഗത്തു വരേണ്ടത്‌. എന്നും ഒരു ദേശീയ വിമോചനപ്രസ്ഥാനമെന്നനിലയിൽ പലസ്‌തീനികൾക്ക്‌ ഒപ്പംനിന്ന, അവരുടെ മാതൃരാഷ്ട്രം യാഥാർഥ്യമാകണമെന്ന്‌ വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാൻ തയ്യാറാകണം. ഈ വിഷമഘട്ടത്തിൽ പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോഡി സർക്കാർ തയ്യാറാകണം'-ബേബി കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.