തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ നിർദേശം സമർപ്പിച്ചാൽ നടപ്പാക്കാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും അനുഷ്ഠാന കലകളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീപക് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥിയായി. അത്തച്ചമയത്തിന് ഉയർത്താനുള്ള പതാക ഹിൽപാലസിൽനിന്നു നഗരസഭാധ്യക്ഷൻ പി.എൽ. ബാബു ഏറ്റുവാങ്ങി. രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ പതാക കൈമാറി. അത്തംഘോഷ ജനറൽ കൺവീനർ ഇ.എസ്. രാകേഷ് പൈ സംസാരിച്ചു. തുടർന്നു ചെറു ഘോഷയാത്രയോടെയാണു പതാകയും കൊടിമരവും അത്തം നഗറിൽ എത്തിച്ചത്. കൊടിമര ഘോഷയാത്രക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ. റിജോ ജോർജ് കൊമരിക്കൽ നേതൃത്വം നൽകി.
തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്രയുടെ ഭാഗമായി നഗരത്തിൽ ഇന്ന് രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.