പി.കെ ജോൺസൺ

'മലബാറില്‍ നിന്നുള്ളവര്‍ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു'; അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം നേതാവ് പി.കെ ജോൺസൺ

കൊല്ലം: മലബാറിലെ ജനങ്ങൾക്കെതിരെ വിവാദ പരാമര്‍ശവുമായി സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോണ്‍സണ്‍. മലബാര്‍ മേഖലയിലുള്ള ആളുകള്‍ തിരുവനന്തപുരത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്.

കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഏരിയ സെക്രട്ടറിയുടെ ഈ അധിക്ഷേപ പ്രസംഗം. തിരുവനന്തപുരത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മലബാറില്‍ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ ഓഫീസിലോ സെക്രട്ടറിയറ്റിലോ കയറാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പി.കെ. ജോണ്‍സണ്‍ പറഞ്ഞു.

‘ഈ മലപ്പുറം, കാസർകോട്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് അവിടെ നിന്ന് വന്ന് ഇറങ്ങുകയാണ്. ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച് കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുടിച്ച് മുടിച്ച്... ബാക്കി ഞാൻ പറയുന്നില്ല. പൊതുമരാമത്ത് വകുപ്പിൽ ഇട്ട് അലക്കുകയാണ്. 10 ലക്ഷവും 15 ലക്ഷവുമാണ് ഈ എ.ഇയുടെ കച്ചവടം ഉറപ്പിക്കുന്നത്. എ.ഇക്ക് 25 ലക്ഷത്തിലേക്ക് വരികയാണ്.

ഇങ്ങനെ ഓരോ വകുപ്പിലും ഉദ്യോഗസ്ഥന്മാരെ ലേലം വിളിച്ച് കൊണ്ട് നിർത്തി, കോൺഗ്രസുകാർക്ക് ഈ 10 വർഷം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വേണ്ടി കേരളത്തെ അഴിമതിയുടെ ലാവണമാക്കി മാറ്റുകയാണ്. ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. ഒരു മന്ത്രിയുടെ ഓഫീസിൽ ചെന്ന് കയറാൻ പറ്റില്ല. സെക്രട്ടേറിയറ്റിൽ ഒട്ടും ചെല്ലാൻ കഴിയില്ല. ഖദർ ഒക്കെ ഇട്ട്, രാവിലേ തേച്ച് മിനുക്കി വടിപോലെയാക്കി, ആ വടിപോലെയാക്കിയ ഖദർ ഇട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന്റെ മുന്നിലും തിരുവനന്തപുരത്തെ ഹോട്ടലുകളിലും തങ്ങുകയാണ്.

പണ്ട് അവിടുത്തെ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നും ആളുകൾ വരില്ലായിരുന്നു. പക്ഷേ ഇപ്പോൾ, ബുക്ക് ചെയ്യണമെങ്കിൽ അവിടെ റൂം വേണമെങ്കിൽ ആറു മാസം മുമ്പ് ബുക്ക് ചെയ്യണം. കാരണം ആറു മാസത്തേക്ക് ബുക്ക് ചെയ്തു തീർക്കുകയാണ്’- ജോൺസൺ പറഞ്ഞു. പികെ ജോൺസന്റെ ഈ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.

Tags:    
News Summary - അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം നേതാവ് പി.കെ ജോൺസൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.