സി.പി. ജോൺ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്‌ദാനത്തിന് വ്യക്തത വരുത്തി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. വാഹന മോഡിഫിക്കേഷനിൽ നിയമവിരുദ്ധമായി സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എന്നാൽ പരിധിയിൽ നിന്ന് ചെയ്യാൻ സാധിക്കുന്നവ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസ്‌പോർട് കമീഷണർ നേരത്തെ സമർപ്പിച്ച 18തരം മോഡിഫിക്കേഷനുകൾ കൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.
അതേസമയം, വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
വാഹനത്തിന് രൂപമാറ്റം വരുത്തുന്നതിന് മുമ്പ് വാഹന ഉടമ 'ഫോം 22 സി' (Form 22 C) മുഖേന രജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. അനുമതിയോടെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി ബുക്കിൽ) രേഖപ്പെടുത്തേണ്ടതുണ്ട്.
ട്രാൻസ്‌പോർട് കമീഷണർ നേരത്തെ സമർപ്പിച്ച 18തരം മോഡിഫിക്കേഷനുകൾ കൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. എന്നാൽ, അതിലുൾപ്പെടുന്ന സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ, ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, ജി.പി.എസ് ട്രാക്കർ തുടങ്ങിയ ഒട്ടുമിക്ക മോഡിഫിക്കേഷനുകളും പുതിയ വാഹനങ്ങളിൽ ഫീച്ചറുകളായി നിർമാതാക്കൾ ഉൾപ്പെടുത്തുന്നുണ്ട്. ഗതാഗത കമീഷണർ നേരത്തെ പുറത്തുവിട്ട മോഡിഫിക്കേഷൻ ലിസ്റ്റിന് നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഗതാഗത കമീഷണർ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുന്ന മോഡിഫിക്കേഷൻ
1. സീറ്റ് കവർ 2. ഫ്ലോർ മാറ്റ് 3. സ്റ്റിയറിങ് വീൽ കവർ 4. ക്രോം ഗാർണിഷ് 5. ഡോർ വൈസറുകൾ 6. മഡ് ഫ്ലാപ്പുകൾ 7. ബോഡി സ്റ്റിക്കറുകൾ 8. ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ് 9. ഡാഷ് കാമറ 10. റിവേഴ്‌സ് കാമറ 11. പാർക്കിങ് സെൻസർ 12. ജി.പി.എസ് ട്രാക്കർ 13. ആൻഡ്രോയിഡ് ഇൻഫോടെയിൻമെൻറ് സിസ്റ്റം 14. അഡീഷണൽ സ്പീക്കറുകൾ 15. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം 16. ടോ ഹുക്കുകൾ 17. റൂഫ് കാരിയറുകൾ 18. 50 ശതമാനം സുതാര്യമായ സൺ ഫിലിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.