കണ്ണൂർ: പാലത്തായി പീഡനക്കേസിൽ വർഗീയ പരാമർശവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രൻ. പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്.ഡി.പി.ഐയും പ്രശ്നത്തിൽ ഇടപെട്ടതെന്ന് സി.പി.എം നേതാവ് പറഞ്ഞു. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്.ഡി.പി.ഐയോ ഇടപെടാറുണ്ടോ എന്നും ഹരീന്ദ്രൻ ചോദിച്ചു. ആർ.എസ്.എസ് നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലാണ് വർഗീയ പരാമർശം നടത്തിയത്.
'ഇക്കാലമത്രയും സി.പി.എമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സി.പി.എമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.' പി. ഹരീന്ദ്രൻ പറഞ്ഞു.
'പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള സഹതാപമായിരുന്നുവെങ്കിൽ ഈ കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ച പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വാർത്ത നമ്മൾ കണ്ടിട്ടുണ്ട്. ഏത് ഉസ്താദുമാർ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായത്. ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആരും നോക്കാറില്ല, അതിന്‍റെ പേരില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടത് എന്നതല്ല, പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്‍ലിമാണ് എന്നാണ് എസ്.ഡി.പി.ഐയുടെ ഒറ്റ ചിന്ത. ഇത് വർഗീയതാണ്'. പി.ഹരീന്ദ്രൻ പറഞ്ഞു.
ഈ മാസം 15നാണ് പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർ.എസ്.എസ് നേതാവും ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5(f) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5(l) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.
നേരത്തെ പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ചും പിന്തുണച്ചും ബി.ജെ.പി- സംഘ്പരിവാര്‍ സംഘടനയിൽ നിന്നുള്ളവർ രംഗത്തെത്തിയിരുന്നു. നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പാലത്തായി പീഡനക്കേസില്‍ വിധിക്കെതിരെ മേൽകോടതികളെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞിരുന്നു. പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകള്‍ ഡിവൈ.എസ്.പി ആയിരുന്ന ടി.കെ. രത്നകുമാര്‍ കണ്ടെത്തി എന്ന് പറയുന്നതുതന്നെ രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍തന്നെ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുകയാണ്. മാർക്സിസ്റ്റ് പാര്‍ട്ടി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് അധ്യാപകനെതിരെയുള്ള കേസെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.