കൊല്ലം: തെരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എം കൊല്ലം ജില്ല കമ്മിറ്റിയിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാർട്ടി നേതൃത്വത്തിന് നേരെ വിമർശനമുയർന്നത്. 16, 17 തീയതികളിൽ ജില്ല കമ്മിറ്റിയും യോഗം ചേർന്ന് സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ചർച്ച ചെയ്യും.
ഭരണവിരുദ്ധ തരംഗമില്ലെന്ന് നാഴികക്ക് നാൽപ്പത് വട്ടം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തെരഞ്ഞെടുപ്പ് പരാജയത്തെ എങ്ങനെ ന്യായീകരിക്കുമെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. പാർട്ടി ജനങ്ങളിൽനിന്നും അകന്നുവെന്നും അത് മനസ്സിലാക്കാൻ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്കായില്ലെന്നത് സംഘടനാപരമായ വീഴ്ചയാണെന്നും വിമർശനമുയർന്നു. പാർട്ടി ജനത്തെ മറന്നതുകൊണ്ട് ജനം പാർട്ടിയെയും മറന്നു. ഇനിയും തിരുത്തിയില്ലെങ്കിൽ, തിരുത്താൻ തയാറായില്ലെങ്കിൽ പാർട്ടി വെറും ഓർമ മാത്രമാകും. മുമ്പ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആശയങ്ങൾ കൊണ്ടാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ നാടുനീളെ എൽ.ഡി.എഫിന്റെ പോസ്റ്ററുകൾ പതിപ്പിച്ചെങ്കിലും പാർട്ടിക്ക് മീതെയായിരുന്നു പിണറായിയുടെ സ്ഥാനം. വ്യക്തികൾ പാടില്ലെന്ന പാർട്ടി നിലപാടുകൾ കീഴ്മേൽ മറിഞ്ഞു.
ജനവിധി മാനിച്ച് പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു. പിണറായി വിജയന്റെ ഭാഷയും ശൈലിയും പ്രയോഗ രീതികളും ജനങ്ങളെ വെറുപ്പിച്ചു. പിണറായിക്കും എം.വി. ഗോവിന്ദനും എതിരായ വികാരം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. കണ്ണൂരിൽ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്കേറ്റ പരാജയം അപമാനകരമാണ്. ആറ് ജില്ലകളിൽ പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇതിന് നേതൃത്വം മറുപടി പറയണമെന്നും ആവശ്യമുയർന്നു. പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി തയാറാക്കിയ ചോദ്യാവലിയിലെ നിഗമനങ്ങളോട് സെക്രട്ടേറിയറ്റിലെ പല അംഗങ്ങളും വിയോജിച്ചു.
ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടില്ലെങ്കിൽ എന്തുകൊണ്ട് തോറ്റുവെന്ന് നേതൃത്വം പറയണം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായിട്ടും അത് മുന്നിൽക്കണ്ട് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പാലക്കാട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ പാർട്ടി ഒരുവിധം പിടിച്ചുനിന്നപ്പോൾ പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കൊല്ലത്ത് വൻ തകർച്ചയാണുണ്ടായത്. ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും സംഘടനാ വീഴ്ചയുമാണെന്ന് അംഗങ്ങൾ വിമർശിച്ചു.
2011ൽ 11 സീറ്റിലും ജയിച്ച മുന്നണിയാണ് ഇക്കുറി 2 സീറ്റിലേക്ക് ചുരുങ്ങിയത്. കൊട്ടാരക്കരയിൽ പി. അയിഷ പോറ്റി പാർട്ടി വിട്ടുപോയിട്ടും കെ.എൻ. ബാലഗോപാൽ ജയിച്ചത് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എങ്കിലും അയിഷ പോറ്റിയെ തോൽപ്പിക്കാനായത് രാഷ്ട്രീയ നേട്ടമാണ്. പല മണ്ഡലങ്ങളും പാർട്ടി നേതൃത്വം വേണ്ടവിധം ശ്രദ്ധിച്ചില്ല. ചില നേതാക്കളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായി. ജില്ല സെന്ററിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായി. ക്ഷേമപ്രവർത്തനങ്ങൾ സർക്കാരിന് ഏറെ നടപ്പാക്കാനായിട്ടും തോറ്റതിന് പിന്നിൽ സംഘടന വീഴ്ചയുണ്ട്. ജെൻ–സി തലമുറയെ മനസ്സിലാക്കാൻ പാർട്ടി പരാജയപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച വിലയിരുത്താൻ നേതൃത്വം പരാജയപ്പെട്ടു. ചാത്തന്നൂരിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരായ വികാരവും സി.പി.എമ്മിന്റെ സംഘടന പ്രശ്നങ്ങളും പരാജയത്തിന് കാരണമായെന്നും വിമർശനമുയർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.