കൊച്ചി: 10 വർഷംവരെ തടവിന് ശിക്ഷിച്ച പ്രതികളെയും വിചാരണത്തടവുകാെരയും കോവിഡ് പശ്ചാത്തലത്തിൽ പരോളിലോ ജാമ്യത്തിലോ വിടാൻ ഹൈകോടതി ജഡ്ജിയടങ്ങുന്ന ഉന്നതാധികാര സമിതിയുടെ ശിപാർശ. മയക്കുമരുന്ന്, പോക്സോ, ലൈംഗികാതിക്രമം, ഹൈവേകളിലെ പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പിടിയിലായവർ ഒഴികെയുള്ളവരെ താൽക്കാലികമായി ജയിൽ മോചിതരാക്കാമെന്നാണ് മുതിർന്ന ഹൈകോടതി ജഡ്ജി സി.ടി. രവികുമാർ അധ്യക്ഷനായ സമിതി നിർദേശിച്ചത്. ഇക്കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടത്. 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത വിചാരണത്തടവുകാർക്കാണ് മോചനത്തിന് അർഹത.
ജയിൽ ഡി.ജി.പി നൽകിയ അപേക്ഷയിലാണ് സമിതിയുടെ ശിപാർശ. നിലവിൽ ഏഴുവർഷം വരെ തടവുശിക്ഷ വിധിച്ചവരും ശിക്ഷിക്കാവുന്നവരുമായ 690 തടവുകാരെ കോവിഡ് പശ്ചാത്തലത്തിൽ ഹൈകോടതി അനുമതിയോടെ ജയിൽ മോചിതരാക്കിയിരുന്നു. എന്നാൽ, ഇതുകൊണ്ടുമാത്രം ജയിലിൽ സമൂഹ അകലം ഉറപ്പാക്കാനാവുന്നില്ലെന്ന് കാണിച്ചാണ് 10വർഷം തടവിന് ശിക്ഷിച്ചവരെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഉന്നതാധികാര സമിതിക്ക് അപേക്ഷ നൽകിയത്.
10 വർഷം വരെ തടവ് ലഭിക്കാവുന്ന 869 വിചാരണത്തടവുകാരാണ് ജയിലിലുള്ളത്. സുപ്രീംകോടതിയുടെ മാർച്ച് 23ലെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഏഴുവർഷം വരെ തടവിന് ശിക്ഷിച്ചവരെ ജയിൽ മോചിതരാക്കാൻ നേരേത്ത ശിപാർശയുണ്ടായത്. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരാണ് കോവിഡിനെത്തുടർന്ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച ഉന്നതാധികാര സമിതിയിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.