പുൽപ്പള്ളി: കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണത്തിനുപകരം കപ്പ സംഭാവന ചെയ്ത് കർഷകൻ. പുൽപ്പള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്‍റണിയാണ് 10 ടൺ കപ്പ ദുരിതമനുഭവിക്കുന്നവർക്ക് നൽകിയത്.
ഹോർട്ടികോർപ്പ് അധികൃതർ കൃഷിയിടത്തിൽ എത്തി കപ്പ ഏറ്റുവാങ്ങി. സർക്കാരിന്‍റെ സമൂഹ അടുക്കളകളിലേക്ക ് ആവശ്യമായ കപ്പ എടുത്ത ശേഷം ബാക്കി ഹോർട്ടികോർപ്പ് തയ്യാറാക്കുന്ന കിറ്റുകളിൽ ഉപയോഗിക്കും.
നിലവിലെ സാഹചര്യ ത്തിൽ കർഷകർ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇതിനേക്കാൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് റോയി ആന്‍റണി പറയുന്നു. പണം നൽകാൻ ഇല്ലാത്തതിനാലാണ് മാസങ്ങളുടെ പ്രയത്നഫലമായി വിളയിച്ചെടുത്ത 10,000 കിലോയോളം കപ്പ സംഭാവനയായി നൽകിയത്.
കാർഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകൾക്കും നൂതന ആശയങ്ങളിലൂടെയും ശ്രദ്ധേയനായ റോയി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുമുണ്ട്. കപ്പ സംഭാവന നൽകാൻ ഉള്ള ആശയം കൃഷിമന്ത്രിയോടാണ് റോയി ആദ്യം അവതരിപ്പിച്ചത്. തുടർന്നാണ് ഹോർട്ടികോർപ്പ് ഇടപെട്ട് കപ്പ ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൃഷിയിടത്തിൽനിന്ന് കപ്പ കയറ്റി കൊണ്ടുപോയത്.
പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച റോയി കാപ്പി കൃഷിയിൽ പുതിയ ആശയങ്ങൾ കണ്ടെത്തി സെലക്ഷൻ കാപ്പി എന്ന പേരിൽ പ്രത്യേക കാപ്പി പുറത്തിറക്കിയിരുന്നു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നേരത്തെ റോയിയുടെ തോട്ടം സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.