കണ്ണൂർ: വിദേശ ദമ്പതികൾ ബസിൽ യാത്ര ചെയ്തത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടർന്ന് ദമ്പത ികളെയും കൊണ്ട് ബസ് ജീവനക്കാർ ടൗൺ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ആരോഗ്യ വകുപ്പ് ജീവനക്കാർ ആംബുലൻസിൽ പരിശോധനക്കായി ജില്ല ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാത്രി കണ്ണൂരിലാണ് സംഭവം.
മാർച്ച് രണ്ടിന് ദുബൈയിൽ നിന്നാണ് വിദേശ ദമ്പതികൾ ഇന്ത്യയിൽ എത്തിയത്. 14 ദിവസം കേരളം, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു. തിങ്കളാഴ്ച മൈസൂരുവിൽനിന്ന് മാനന്തവാടിയിൽ എത്തി. വൈകീട്ട് 4.30ഒാടെ കെ.എസ്.ആർ.ടി.സിയിൽ ഇവർ കണ്ണൂരിലേക്ക് പുറപ്പെട്ടു.
കൂത്തുപറമ്പ് കഴിഞ്ഞ് മമ്പറം എത്തുന്നതുവരെ പ്രശ്നമൊന്നും ഉണ്ടായില്ല. എന്നാൽ, മമ്പറത്ത് എത്തിയതോടെയാണ് കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ യാത്രക്കാർ ആശങ്കയിലായത്. അതിനിടെ യാത്രക്കാർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു. ബസ് ഇവരുമായി ടൗൺ സ്റ്റേഷനിലേക്ക് എടുക്കാനായിരുന്നു ലഭിച്ച നിർദേശം. ഇതേതുടർന്നാണ് കെ.എസ്.ആർ.ടി.സി ബസ് ടൗൺ സ്റ്റേഷനിലേക്ക് എത്തിച്ചത്. അവിടെനിന്ന് ആരോഗ്യ പ്രവർത്തകരെത്തി 108 ആംബുലൻസിൽ പരിശോധനക്കായി ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തോട്ടടയിലെ ഒരു റിസോർട്ടിലായിരുന്നു ഇവർ താമസം ബുക്ക് ചെയ്തത്. അവിടേക്ക് വരികയായിരുന്നു വിദേശ ദമ്പതികൾ. പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് റിസോർട്ട് അധികൃതരും ടൗൺ സ്റ്റേഷനിൽ എത്തിയിരുന്നു. വിദേശ ദമ്പതികളെ പരിശോധനക്ക് വിധേയമാക്കുന്നതിന് സഹകരിക്കാമെന്ന് റിസോർട്ട് ഉടമകൾ പൊലീസിനോട് പറഞ്ഞു. അതിനു ശേഷമാണ് ആരോഗ്യ വകുപ്പ് അധികൃതർ എത്തിയത്.
ആരോഗ്യ വകുപ്പ് പ്രവർത്തകരും ആംബുലൻസും എത്താൻ വൈകിയതായി ആക്ഷേപമുണ്ട്. ഇതുകാരണം ഒരു മണിക്കൂറോളം വിദേശ ദമ്പതികൾക്ക് ബസിനകത്ത് തന്നെ കഴിയേണ്ടി വന്നു. സർക്കാർ സഹായം വാഗ്ദാനം നൽകുന്ന ദിശയിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കുന്ന സ്ഥിതി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.