തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം വീണ്ടും വർധിച്ചതോടെ ആരോഗ്യ-ഭരണ സംവിധാനം കടുത്ത സമ്മർദത്തിലായി. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് ആരംഭിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം ഇടവേളക്ക് ശേഷം ഒറ്റയക്കത്തിൽനിന്ന് ഇരട്ടയക്കത്തിലേക്ക് കുതിക്കുന്നത്. രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് ഉറപ്പായതോടെ വൈറസ് ബാധയുടെ മൂന്നാംഘട്ടം കേരളത്തിന് പരീക്ഷണകാലം കൂടിയായി മാറുകയാണ്.
തുടർച്ചയായ 60 ദിവസമായി ഡോക്ടർമാർ, നഴ്സുമാർ മുതൽ ഏറ്റവും താഴെതട്ടിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ വരെയുള്ളവർ പ്രതിരോധപ്രവർത്തനത്തിലാണ്. ഇവർക്കൊപ്പം സാമൂഹികഅകലം പാലിക്കുന്നതിൽ ഉൾപ്പെടെ പൊലീസ് സേനയും പങ്കുവഹിച്ചു. മേയ് ഒന്ന് മുതൽ 13 വരെ തുടർച്ചയായി വൈറസ് ബാധിതരുടെ എണ്ണം ഒറ്റയക്കത്തിലായിരുന്നു. ഇതിൽ അഞ്ച് ദിവസം രോഗബാധ ആർക്കും റിപ്പോർട്ട് ചെയ്തുമില്ല. മേയ് 13ന് 10 പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത ശേഷം സമ്പർക്കബാധിതരുടെ ഉൾപ്പെടെ എണ്ണം ക്രമമായി ഉയരുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം കുറഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ നിലനിൽപിനായി വിപണികൾ തുറന്നതോടെയും ഗതാഗതസംവിധാനം നിയന്ത്രണത്തോടെ അനുവദിച്ചതോടെയും സാമൂഹികഅകലമെന്ന മുന്നറിയിപ്പ് പോലും ലംഘിക്കപ്പെടുകയാണ്. ആരോഗ്യപ്രവർത്തകരുടെ വിശ്രമമില്ലാത്ത തൊഴിൽദിനങ്ങൾ ആരോഗ്യമേഖലയുടെ നിലനിൽപിനെ ബാധിച്ചേക്കാമെന്ന് സർക്കാർ ആശങ്കയിലാണ്. മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധി ഭീഷണി കൂടി നിലനിൽെക്ക ഭാവിദിനങ്ങൾ കടുത്ത വെല്ലുവിളിയാവുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ജീവഭയം മാത്രം കൈമുതലായി സ്വന്തം നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കാൻ സംസ്ഥാനത്തിനും കഴിയില്ല. സമയബന്ധിത തിരിച്ചുവരവിനെക്കുറിച്ച് പറയാൻ പ്രതിപക്ഷപേടിയിൽ ഭരണ നേതൃത്വത്തിന് കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.