കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ രാജ്യത്ത് 'വാട്സാപ്പ് ഡോക്ടർമാരിൽ' നിന്നുള്ള വ്യാജ മരുന്നുകളും അറിവുകളും പ്രചരിക്കുന്നത് വ്യാപകമാണ്.ഇഞ്ചിയും മഞ്ഞളും കഴിച്ചാൽ കോവിഡ് മാറും, ആർത്തവകാലയളവിൽ സ്ത്രീകൾ വാക്സിൻ സ്വീകരിക്കാമോ, ആവിപിടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാനാകും.. തുടങ്ങിയവയിൽ പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തകളാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
വാട്സാപ്പിലൂടെയും സോഷ്യൽ മീഡിയയിലുടെയും പ്രചരിക്കുന്ന ഇത്തരം അറിയിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂേറായുടെ ഫാക്റ്റ് ചെക്ക് (വസ്തുതാന്വേഷണം) നടത്തിയ വിലയിരുത്തലിലാണ് ഇവ വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കിയത്.
അശാസ്ത്രിയമായ അവകാശവാദങ്ങളാണ് വാക്സിനേഷനും കോവിഡിനെതിരെയും പ്രചരിക്കുന്നത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായുള്ളമൂന്നാം ഘട്ട വാക്സിനേഷൻ രാജ്യത്ത് ആരംഭിക്കാനിരിക്കയാണ് വ്യാജവാർത്തകൾ വ്യാപകമായതെന്നും അവർ വിലയിരുത്തുന്നു. അത്തരത്തിൽ പ്രചരിച്ച ചില വ്യാജ വാർത്തകൾ ഇതൊക്കെയാണ്.
ആർത്തവകാലത്ത് സ്ത്രീകളിലെ പ്രതിരോധ ശേഷി ദുർബലമാകുമെന്നും ആ കാലയളവിൽ വാക്സിൻ സ്വീകരിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ആർത്തവത്തിന് മുമ്പും ശേഷവുമുള്ള അഞ്ച് ദിവസം വാക്സിൻ സ്വീകരിക്കുന്നത് അപകടമാണെന്ന തരത്തിലാണ് പ്രചരണം. ഇത് തെറ്റായ പ്രചരണമാണെന്നും, ഇത്തരം പ്രചരണങ്ങളിൽ ആളുകൾ വീഴരുതെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് പലനാടൻ മരുന്നുകളും പ്രതിരോധമരുന്നാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. അതിൽ ചിലതിനെ ലോകാരോഗ്യ സംഘടന അംഗീകരിച്ചെന്നും പ്രചരണമുണ്ടായിരുന്നു. അതിലൊന്നായിരുന്നു കുരുമുളക്, ഇഞ്ചി, തേൻ എന്നിവ ചേർത്ത് പുതുച്ചേരി സർവകലാശാലയിലെ ഒരു വിദ്യാർത്ഥി കണ്ടെത്തിയ മരുന്നിനെ ലോകാരോഗ്യ സംഘടന അംഗീകരിച്ചെന്ന പ്രചരണം.ഇതിനെയും കേന്ദ്രസർക്കാർ നിഷേധിച്ചു. സമീകൃതമായ ആഹാരവും ധാരാളം വെള്ളം കുടിക്കുന്നതുമാണ് ഉചിതമെന്ന് ആരോഗ്യവിദഗദ്ധർ പറയുന്നു.
കോവിഡിനെ ആവിപിടിച്ച് പ്രതിരോധിക്കാൻ കഴിയുമെന്ന് വ്യോമസേന ഡോക്ടർ അസുതോഷ് ശർമ അവകാശപ്പെട്ടുവെന്ന തരത്തിലുള്ള പ്രചരണവും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ അദ്ദേഹവുമായി അധികൃതർ ബന്ധപ്പെട്ടപ്പോൾ അത്തരമൊരു സന്ദേശമോ വാഗ്ദാനമോ ആർക്കും നൽകിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അംഗീകൃത വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.