തിരുവനന്തപുരം: കാലവർഷത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിച്ച് പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതിർന്നില്ലെങ്കിൽ സംസ്ഥാനം നൽകേണ്ടിവരിക കനത്തവില. കോവിഡ് പ്രതിരോധ പ്രവർത്തനം, പ്രവാസി, ഇതര സംസ്ഥാന മലയാളികളുടെ തിരിച്ചുവരവ് െവല്ലുവിളിക്കിടെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം ജൂണിൽ എത്തുക. ഇൗ വർഷം സാധാരണയിൽ കവിഞ്ഞ മഴ എന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പ്രവചനം. 2018-ലേത് പോലെ മഴ കനത്താൽ ഇത്തവണ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുകയും ചെയ്യുമെന്ന ആശങ്കയാണ് ജല മാനേജ്മെൻറ് രംഗത്തെ വിദഗ്ധർക്ക്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്കും സുരക്ഷിതമായ പ്രദേശങ്ങളിലേക്കും മാറ്റുക വെല്ലുവിളിയാവും.
കോവിഡ് സംശയമുള്ളവരെ പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ പ്രളയബാധ സാധ്യതയുള്ള പ്രദേശങ്ങൾക്ക് വെളിയിലെന്നും ഉറപ്പുവരുത്തണം. ഇടുക്കി അണക്കെട്ടിൽ നിലവിൽ ഉയർന്ന ജലനിരപ്പാണ്. കാലവർഷത്തിനു മുേമ്പ ജലനിരപ്പ് താഴ്ത്തിയില്ലെങ്കിൽ ജൂൺ, ജൂലൈ മഴയിൽ അണക്കെട്ട് നിറയും. കാലവർഷം കനത്താൽ പെരിയാർ, ചാലക്കുടിപുഴ നദീതടങ്ങളിൽ അപകട സാധ്യത വർധിക്കും. ഇടുക്കിയിലെ ജലനിരപ്പ് 15 ശതമാനമെങ്കിലും കുറക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
ഇതടക്കം ഉന്നയിച്ച് നിലവിലെ സ്ഥിതിവിവരക്കണക്ക് മേയ് 25 ഒാടെ സർക്കാർ പുറത്തുവിടണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഒാൾ കേരള നദീ സംരക്ഷണ കൗൺസിൽ, ഉൗർജ സംരക്ഷണ സൊസൈറ്റി, കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്, മറ്റ് വിദഗ്ധർ, വിവിധ നദീ സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ ആവശ്യപ്പെട്ടു. തമിഴ്നാട് നിയന്ത്രണത്തിലെ മുല്ലപ്പെരിയാറിലും പറമ്പിക്കുളത്തുംനിന്നും തമിഴ്നാട് ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്കും 2018 ൽ വൻതോതിൽ വെള്ളം തുറന്നുവിട്ടിരുന്നു. കേരള അതിർത്തിക്കുള്ളിലെ അണക്കെട്ടുകൾ ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാര പരിധിയിലായതിനാൽ ജലനിരപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.