കല്‍പറ്റ: ജില്ല സമസ്ത കോഒാഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2016 നവംബര്‍ 22ന് കല്‍പറ്റയില്‍ നടന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് സമസ്ത നേതാക്കളായ 15 പേർക്ക് കോടതി പിരിയുംവരെ തടവും കാല്‍ലക്ഷം രൂപ പിഴയും. കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഒരാള്‍ക്ക് 1,700 രൂപ വീതം 25,500 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്.
കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലി സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലികുട്ടി മുസ്ലിയാരാണ് ഉദ്ഘാടനം ചെയ്തത്. പി. സുരേന്ദ്രന്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരുന്നു. കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 143 അന്യായമായി സംഘം ചേരൽ, 147 കലാപമുണ്ടാക്കാന്‍ ശ്രമം നടത്തൽ, 283 മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, കേരള പബ്ലിക് വേ റസ്ട്രിക്ഷന്‍ ഓഫ് അസംബ്ലീസ് ആന്‍ഡ് പ്രഫഷന്‍ ആക്ട് 06 പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.
സംഘാടക സമിതി ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍, കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട്, ട്രഷറര്‍ പി.സി. ഇബ്രാഹിം ഹാജി, സമസ്ത ജില്ല സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, മാനേജ്മെൻറ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എം. മുഹമ്മദ് ബഷീര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഷൗക്കത്തലി മൗലവി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ജില്ല പഞ്ചായത്തംഗം പി. ഇസ്മാഈല്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കളും സംഘാടക സമിതി ഭാരവാഹികളുമായ കാഞ്ഞായി ഉസ്മാന്‍, എം. അബ്ദുറഹിമാന് ഹാജി, സലീം മേമന, ശംസുദ്ദീന്‍ റഹ്മാനി, നൗഫല്‍ വകേരി, കെ.സി. നവാസ് മൗലവി, ഹാരിസ് ബനാന എന്നിവർക്കെതിരെയായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.