കൊച്ചി: കോഴിക്കോട് കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി താൽകാലികമായി തടഞ്ഞു. 829 പുതിയ അംഗങ്ങളെ വഴിവിട്ട് ചേർത്തെന്നും ഇതിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണ് ഭരണകക്ഷി നടത്തുന്നതെന്നും ആരോപിച്ച് മുക്കം സ്വദേശി ജി.അജിത് കുമാര് ഫയൽ ചെയ്ത ഹരജിയിലാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. നിലവിൽ 771 എ ക്ലാസ് അംഗങ്ങളാണ് ഉള്ളത്.
നവംബർ 29ന് പ്രവർത്തന സമയത്തിന് ശേഷം പുതിയ അംഗങ്ങളെ ചേർക്കാനായി നെല്ലിക്കാപറമ്പ് ശാഖയിലൂടെ ഇടപാടുകൾ നടന്നതടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇടപെടൽ. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ എതിർകക്ഷികൾക്ക് നിർദേശം നൽകി. വിഷയം ഫെബ്രുവരി 11ന് വീണ്ടും പരിഗണിക്കും. അതുവരെ വോട്ടർപട്ടിക പ്രസിദ്ധീകരിക്കരുതെന്നാണ് നിർദേശം. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്. ഹർജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.