കോട്ടയം: പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സുനിൽ കുമാറിെൻറ മൃതദേഹത്തില്‍ പരിക്കുകളില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 400 ഗ്രാം (50 പവൻ ) സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് സി.പി.എം നേതാവും ചങ്ങനാശ്ശേരി നഗരസഭ അംഗവുമായ അഡ്വ.ഇ.എ. സജികുമാർ നൽകിയ പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പുഴവാത് ഇല്ലമ്പള്ളിൽ സുനിൽ കുമാർ (31), ഭാര്യ രേഷ്മ (27) എന്നിവരുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഇന്‍ക്വസ്റ്റ് റിപ്പോർട്ടിലും ഇത് തന്നെയാണ് പറയുന്നത്. ഇന്‍ക്വസ്റ്റിന് നേതൃത്വം നൽകിയ പാലാ ആർ.ഡി.ഒയും ഇക്കാര്യം സ്ഥിരീകരിച്ചു.
സയനൈഡാണ് ദമ്പതികളുടെ ഉള്ളിൽ ചെന്നിരിക്കുന്നത്. മൃതദേഹത്തിൽ ഇടിവോ ചതവോ ഏറ്റതിെൻറ പാടുകളില്ല. കൈയുടെ ഒരുഭാഗത്ത് പാട് ദൃശ്യമാണെങ്കിലും മർദനമേറ്റല്ല. ആശുപത്രിയിൽ എത്തിക്കാൻ ഉയർത്തിയപ്പോൾ സംഭവിച്ചതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആന്തരിക അവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാൽ മാത്രമേ, ഉള്ളിൽ ക്ഷതമേറ്റിട്ടുണ്ടോയെന്ന് കണ്ടെത്താനാവൂ. വിശദ റിപ്പോർട്ട് അടുത്തദിവസം കൈമാറുമെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം അധികൃതർ അറിയിച്ചു. റിപ്പോർട്ടിെൻറ പ്രാഥമിക വിവരങ്ങൾ വ്യാഴാഴ്ച അന്വേഷണസംഘത്തിന് ഡോക്ടർമാർ കൈമാറി. തുടർന്ന് അസ്വാഭാവിക മരണത്തിന് വാകത്താനം പൊലീസ് കേസെടുത്തു.
രാവിലെ ചങ്ങനാശ്ശേരി തഹസില്‍ദാർ ജിയോ ടി. മനോജിെൻറ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മുറിവുകളോ മർദനമേറ്റത്തിെൻറ പാടുകളോ കണ്ടെത്താനായില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോർട്ടും. ആർ.ഡി.ഒയുെട സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വവും ബന്ധുക്കളും രംഗത്ത് എത്തിയതോടെ പാലാ ആർ.ഡി.ഒ അനിൽ ഉമ്മൻ ആശുപത്രിയിലെത്തി നടപടിക്ക് നേതൃത്വം നൽകി. മൃതദേഹത്തിൽ പരിക്കുകളിെല്ലന്ന് ആർ.ഡി.ഒയും സ്ഥിരീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ചങ്ങനാശ്ശേരി പൊതുശ്മശാനത്തിൽ നടക്കും.
പൊലീസ് മർദനത്തെതുടർന്നാണ് ഇവരുടെയും മരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ കൊച്ചിയിൽ അറിയിച്ചു. പൊലീസിെൻറ വീഴ്ചയെക്കുറിച്ച് കോട്ടയം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പി. പടന്നയിലിനെ നേതൃത്വത്തിൽ പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് എസ്.പിക്ക് കൈമാറും. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിഗമനത്തിലാണെന്നാണ് ഇവരെന്നാണ് സൂചന. ദമ്പതികളുടെ മരണത്തിൽ പൊലീസിെൻറ വീഴ്ച ആരോപിച്ച് ചങ്ങനാശ്ശേരിയിൽ നടന്ന ഹർത്താൽ ഭാഗികമായിരുന്നു.-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.