തൃശൂര്‍: രാജ്യാന്തര നാടകോത്സവത്തിൽ ഫലസ്തീൻ നാടകം അവതരിപ്പിക്കാൻ കഴിയുമോയെന്ന് ആശങ്ക. തെൽ അവീവിൽ നിന്നുള്ള സംഘത്തിന് കേന്ദ്രസർക്കാർ വിസ നിഷേധിച്ചതിനാലാണ് ആശങ്ക നിലനിൽക്കുന്നത്. ഫലസ്തീനിൽ നിന്നുള്ള സംഘം അവതരിപ്പിക്കുന്ന 'ദ ലാസ്റ്റ് പ്ലേ ഇൻ ഗസ്സ ' എന്ന നാടകം ഇറ്റ്ഫോക്കിൽ നാളെയാണ് അവതരിപ്പിക്കേണ്ടത്.
മേള അവസാനിക്കുന്നതിന് മുമ്പ് വിസ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അക്കാദമി അധികൃതർ. ചൊവ്വാഴ്ച രാവിലെ 11നും വൈകിട്ട് നാലിനും ആണ് നാടകാവതരണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാടകാവതരണത്തിന് അക്കാദമി പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയിരുന്നു.
49 വിദേശീയരടക്കം 246 നാടക കലാകാരന്മാർ ഇത്തവണ ഇറ്റ്ഫോക്കിലെത്തുന്നുണ്ട്. അർജന്റീന, സ്‌പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളുടെ നാടകങ്ങൾ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ 16–-ാം പതിപ്പിലൂടെ അരങ്ങിലെത്തും. ഞായറാഴ്ചയാണ് ഇറ്റ്ഫോക്കിന് തിരി തെളിഞ്ഞത്. സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെയും നവീകരിച്ച കെ.ടി മുഹമ്മദ് തിയറ്ററിന്റെയും ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
അടിച്ചമര്‍ത്തപ്പെട്ടവരുടെ നിശ്ശബ്ദതയ്ക്ക് ആവിഷ്‌കാരങ്ങളിലൂടെ ശബ്ദം നൽകുക എന്ന ആശയം ഉയർത്തി പിടിക്കുന്ന ‘ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ചിത്ര, ഫോട്ടോ, പോസ്റ്റര്‍ പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്. നാടകത്തിനു പുറമേ ദിവസവും ഡോക്യുമെന്ററി പ്രദർശനം, ചർച്ചകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ട്.
നിശബ്ദതയിലെ ശബ്ദങ്ങൾ എന്നതാണ് ഈ വർഷത്തെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.