തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 27ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചെന്ന് അന്വേഷണോദ്യോഗസ്ഥന് വ്യക്തമാക്കിയപ്പോള്‍ കോടതിയിലല്ലേ കേസ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് ഇവിടെയല്ലേ ഹാജരാക്കേണ്ടതെന്നും ജഡ്ജി എം.വി. രാജകുമാര ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി തുടര്‍നടപടി സ്വീകരിക്കും.
അജിത്കുമാറിനെ കുറ്റമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഒപ്പിട്ടത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് പ്രത്യേക യൂനിറ്റ് നടത്തിയ അന്വേഷണത്തില്‍ അജിത്കുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണമുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.