‘വർഗവഞ്ചകർ’ സി.പി.എം നേതൃത്വത്തെ തിരിഞ്ഞുകുത്തുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്ശേഷം സി.പി.എമ്മിൽ ‘വർഗവഞ്ചകർ’ ആരെന്ന ചോദ്യം ശക്തമാകുന്നു. പാർട്ടിയും ഭരണവും നയിച്ചവരാണ് വർഗവഞ്ചകരെന്ന് വോട്ടർമാർ വിധിയെഴുതിയെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതേ നേതൃത്വവും ശൈലിയുമായി മുന്നോട്ടുപോയാൽ പാർട്ടിയിൽ ജനങ്ങളുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നതെന്നും അവർ പറയുന്നു.

നേതൃത്വത്തിനെതിരെ പാർട്ടിയിൽ വികാരം ശക്തമാണ്. അതിനു മുന്നിൽ പതറിയ നിലയിലാണ് നേതൃത്വം. പാർട്ടി വർഗവഞ്ചകരെന്ന് വിളിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ ഉന്നയിച്ച ആശയങ്ങളാണ് ജനങ്ങൾ ഏറ്റെടുത്തത്. പാർട്ടി കോട്ടകളിൽപോലും പിന്നിലായത് അവരുടെ ആശയങ്ങൾ പാർട്ടി അംഗങ്ങളും പ്രാദേശിക നേതാക്കളുംവരെ ഏറ്റെടുത്തതിന് തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാർട്ടിക്ക് ജനപിന്തുണ നഷ്ടമാകുന്നതിലേക്ക് നയിച്ചതിൽ പ്രധാനികൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നാണ് അണികൾക്കിടയിലെ വികാരം. ഭരണത്തിൽ അനുവർത്തിച്ച പലനയങ്ങളും പാർട്ടി ഉയർത്തിപ്പിടിച്ച വർഗപരമായ നിലപാടുകൾക്ക് വിരുദ്ധമായിരുന്നുവെന്ന വിമർശനം അന്നേ ഉയർന്നിരുന്നു. അണികളുടെയും പ്രവർത്തകരുടെയും വികാരം പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ എന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ, അണികൾക്ക് പറയാനുള്ളതെല്ലാം പറയാൻ അവസരം നൽകി പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമം. 

Tags:    
News Summary - 'Class traitors' turn on CPM leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.