ശിശുമരണനിരക്ക്; രാജ്യത്തിന് മാതൃകയായി കേരളം

തിരുവനന്തപുരം: പ്രസവാനന്തരമുള്ള ശിശുമരണനിരക്ക് കുറക്കാന്‍ രാജ്യത്തിനാകെ മാതൃകയായി കേരളം. 2015-16 ലെ ദേശീയ ആരോഗ്യസര്‍വേയുടെ കണ്ടത്തെല്‍ പ്രകാരം കേരളത്തിലെ ശിശുമരണനിരക്ക് 1000 കുട്ടികളില്‍ ആറ് എന്നതോതിലേക്കാണ് കുറഞ്ഞത്. നിലവില്‍ അമേരിക്കക്കൊപ്പമാണ് കേരളത്തിന്‍െറ കണക്ക്. കേരളത്തിന്‍െറ നിലവാരത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് എത്താനായാല്‍ പ്രതിവര്‍ഷം ഏഴുലക്ഷം ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനാകും. ശിശുമരണനിരക്കില്‍ ദേശീയ ശരാശരി 42 ആണ്. 2005-06ലെ സര്‍വേ പ്രകാരം കേരളത്തിലിത് 15 ആയിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ അത് ആറിലേക്ക് കുറക്കാനായത് ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമാണ്.

തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ശിശുമരണം ആയിരത്തില്‍ 21 ആണ്. മഹാരാഷ്ട്ര- 24, ബംഗാള്‍- 27, കര്‍ണാടക- 28, ഗുജറാത്ത്- 34. ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം പത്തില്‍ താഴെ എത്തിക്കാന്‍ തീവ്രശ്രമം സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. 2009 മുതല്‍ നിരക്ക് 12 ആയിരുന്നു. രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്യന്‍ യൂനിയന്‍ (നാല്), റഷ്യ (എട്ട്), ചൈന (ഒമ്പത്) ശ്രീലങ്ക (എട്ട്), ബ്രസീല്‍ (15) എന്നിങ്ങനെയാണ് ശിശുമരണനിരക്കിന്‍െറ കണക്ക്. ശിശുമരണനിരക്ക് കുറക്കാനായെങ്കിലും മാതൃമരണനിരക്കില്‍ കാര്യമായ കുറവ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

പാശ്ചാത്യരാജ്യങ്ങളില്‍ ഒരുലക്ഷം പ്രസവം നടക്കുമ്പോള്‍ 10മുതല്‍ 20 മാതൃമരണങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. കേരളത്തില്‍ ഇത് 36 ആണ്. ഇന്ത്യയില്‍ ഒരുവര്‍ഷം ഏകദേശം ഒരുലക്ഷം മാതൃമരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഓരോ ഒരു മണിക്കൂറിനിടയിലും അഞ്ചുമരണങ്ങള്‍ രാജ്യത്ത് നടക്കുന്നു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഒരുലക്ഷം പ്രസവം നടക്കുമ്പോള്‍ 100 മാതൃമരണമാണ് സംഭവിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 140 മുതല്‍ 300 വരെയാണ്. ലോകത്ത് ഒരുവര്‍ഷം 2.75 ലക്ഷം പേരാണ് പ്രസവസംബന്ധമായ പ്രശ്നങ്ങള്‍ കാരണം മരിക്കുന്നത്. അതില്‍ 30 മുതല്‍ 35 ശതമാനം വരെ അമിതരക്തസ്രാവം കൊണ്ടാണ്. കേരളത്തില്‍ ഒരുവര്‍ഷം 60 അമ്മമാര്‍ രക്തസ്രാവംകൊണ്ടുമാത്രം മരിക്കുന്നു.

Tags:    
News Summary - child mortality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.