ടി.എൻ. പ്രതാപൻ എം.പിയെ പ്രശംസിച്ച് മുഖ്യമന്ത്രി

തൃശൂർ: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് എം.പി ടി.എൻ. പ്രതാപന്‍റെ നടപടി നല്ല നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ പിന്തുടർന്ന തെറ്റ് തിരുത്താൻ തീരുമാനിച്ചെങ്കിൽ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേരള സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രസ്തുത വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ എം.പി. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും ടി.എൻ. പ്രതാപൻ നോട്ടീസിൽ പറയുന്നു.

സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടും വിധം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം ഇപ്പോഴുളളത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാങ്ങളോട്, പ്രത്യേകിച്ച് ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് തുടരുന്നത് കടുത്ത അവഗണനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത അനീതിയുമാണ്. നേരത്തേ, 2018 പ്രളയ കാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്ര സർക്കാർ വിദേശ ധനസഹായങ്ങൾ മുടക്കുക കൂടി ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബിൽ നൽകിയ സാഹചര്യം വരെ ഉണ്ടായി. രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ല. ബി.ജെ.പിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണ് എന്നും നോട്ടീസിൽ പറയുന്നു.

Tags:    
News Summary - Chief Minister praised T.N.Prathapan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.