ആലപ്പുഴ: മാനദണ്ഡങ്ങൾ ലംഘിച്ച് സർവകലാശാലകളിൽ നിയമനങ്ങൾ നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളിൽ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
ഗവർണറെപ്പോലും ഭയപ്പെടുത്തിയാണ് മുഖ്യമന്ത്രി ഭരണം നടത്തുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. ഗവർണറുടെ ജീവനുപോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർഥികളെ മറികടന്ന് സി.പി.എമ്മിനുവേണ്ടി സർവകലാശാലകളിൽ നിരവധി ക്രമവിരുദ്ധ നിയമനം നടന്നിട്ടും അത് തടയുന്നതിൽ ചാൻസലർ കൂടിയായ ഗവർണറുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.
മലപ്പുറം: സംസ്ഥാന സർക്കാർ-ഗവർണർ പോര് തുടരുമ്പോൾ ജനങ്ങൾക്ക് സംവിധാനത്തോടുള്ള വിശ്വാസമാണ് പോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദത്തിന്‍റെ രീതി അഭികാമ്യമല്ല. ഈ സ്ഥിതിയിലേക്ക് സർക്കാർ വിഷയം കൊണ്ടുപോകാൻ പാടില്ലായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളും വിയോജിപ്പുകളുമെല്ലാം മുമ്പും ഉണ്ടായിട്ടുണ്ട്. അതിനെല്ലാം ചില രീതികളുണ്ടായിരുന്നു. ഇപ്പോൾ തെരുവിലെ പോരാട്ടമായി. ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്‍റെ ഉത്തരവാദിത്തം സർക്കാറിനാണ്. ഗവർണർ ചെയ്തു കൊണ്ടിരിക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സംസ്ഥാന ഗവർണർ പദവിയിലിരിക്കുന്നയാൾ ആർ.എസ്.എസ് മേധാവിയെ വീട്ടിൽ ചെന്ന് കാണുന്നതിനോടും പ്രതിപക്ഷത്തിന് യോജിപ്പില്ല.
വാദപ്രതിവാദം എത്ര താഴോട്ട് പോകാൻ പറ്റുമോ അത്രത്തോളം പോയിരിക്കുന്നു. സർവകലാശാല, ലോകായുക്ത ബില്ലുകളോട് വിയോജിപ്പുണ്ട്. ഈ ബില്ലുകളെ സംബന്ധിച്ച് അസംബ്ലിയിൽ നിലപാട് വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.