പാലക്കാട് കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി; കർശന നടപടിയെന്ന്

കോഴിക്കോട്: പാലക്കാട്‌ മരുതറോഡ്‌ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്‍റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പാലക്കാട്‌ മരുതറോഡ്‌ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായ കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനെ (40) വീടിന് മുന്നിൽ വെച്ച് രണ്ട് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നത്. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. കേസിൽ എട്ട് പേരാണ് പ്രതികളെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയത്.

ഷാജഹാന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും 10 ദിവസം മുമ്പ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്നുമാണ് സി.പി.എം ജില്ല നേതൃത്വത്തിന്‍റെ ആരോപണം.

അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Chief Minister condemns Palakkad murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.