ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്; ശബരിമല തീര്‍ത്ഥാടകര്‍ക്കായി നാലുനിലകളുള്ള പില്‍ഗ്രിം സെന്റര്‍

ചെങ്ങന്നൂര്‍: ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനെ ലോക നിലവാരത്തിലേക്കുയർത്തും. 250 കോടി രൂപ മുതൽമുടക്കിലാണ് നവീകരണ പദ്ധതി നടക്കുന്നത്. നിലവിലുള്ള സ്റ്റേഷൻ പുനർനിർമ്മിക്കുന്നതിനുള്ള വിശദമായ രൂപരേഖ ചിഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയാണ് സമർപ്പിച്ചത്. 38,972 സ്ക്വെയർ ഫീറ്റിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ 20 ക്വാർട്ടേഴ്‌സ് യൂണിറ്റ്, മർട്ടിലെവൽ കാർ പാർക്കിംഗ്, പിൽഗ്രിം ഷെൽട്ടർ, ആർ.പി.എഫ് ഓഫീസ്, സ്റ്റേഷൻ മാനേജർ, കൊമേഴ്സ്യൽ എന്നീ ബ്ലോക്കുകളും പത്ത് വീതം ലിഫ്റ്റും എസ്കലേറ്ററുമുണ്ടാകും.

കേരളീയ വാസ്തു മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയതായും പുതിയ സ്റ്റേഷന്‍ കെട്ടിടം. 36 മീറ്റര്‍ വീതിയില്‍ പുതിയ ഫൂട്ട് ഓവർ ബ്രിജുകള്‍ നിര്‍മിക്കും. ആകാശപാതയും വിഭാവനം ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടകർക്കായി നാലുനിലകളിലാണ് പില്‍ഗ്രിം സെന്റര്‍ നിര്‍മിക്കുന്നത്. രണ്ടു നിലകള്‍ പൂര്‍ണമായും തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിനായി മാറ്റിവയ്ക്കും. ഒരുനിലയില്‍ ഭക്ഷണം വച്ചുകഴിക്കാനും സൗകര്യമൊരുക്കും. അടുത്ത ഫെബ്രുവരിയോടെ നിര്‍മാണ പ്രവർത്തനങ്ങളാരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  റെയില്‍വെ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സിയാണ് രൂപരേഖ തയാറാക്കിയത്.

തറനിരപ്പില്‍ നിന്നും സ്റ്റേഷൻ കെട്ടിടം, ഉയര്‍ത്തി, നിര്‍മിക്കുന്നതോടെ  വെള്ളക്കെട്ട് സാധ്യതകള്‍ പരമാവധി ഒഴിവാക്കാന്‍ കഴിയും. നാലു തൂണുകളിലായി ഉയരുന്ന പുതിയ സ്റ്റേഷന്‍ ആകെ അഞ്ചു നിലകളുള്ളതായിരിക്കും. ടിക്കറ്റ് കൗണ്ടര്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും. സ്‌റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ എസ്‌കലേറ്ററില്‍ മുകളിലെത്തി ടിക്കറ്റെടുത്തുവേണം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും.

ശബരിമല സീസണ്‍ കഴിഞ്ഞാലുടന്‍ നിര്‍മാണപ്രവര്‍ത്തികളിലേക്ക് നീങ്ങാനാണ് റെയില്‍വെയുടെ തീരുമാനം. കൊടിക്കുന്നിൽ സുരേഷ് എംപി, നഗരസഭ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം ,വൈസ് ചെയർമാൻ മനീഷ് കീഴാമoത്തിൽ, കൗൺസിലർ കെ.ഷിബു രാജൻ, അസിസ്റ്റൻ്റ് എൻജിനീയർ വി.എസ്. അജി ,സീനിയർ സെക്ഷൻ എൻജിനീയർ ടി. അനിൽകുമാർ ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Chengannur Railway Station to World Standard; Sabarimala Pilgrimage Center in four storied building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.