സിൽവർ ലൈനിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം; ഡി.പി.ആർ പൂർണമല്ലെന്ന്
ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം പാർലമെ ന്റിൽ വ്യക്തമാക്കി. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പദ്ധതി റിപ്പോർട്ടിൽ സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല.
ഇടതു മുന്നണി സർക്കാർ നടപ്പാക്കുമെന്ന് സ്വപ്നപദ്ധതിയായ സിൽവർ ലൈൻ അടക്കം സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിൽ തള്ളിയിരുന്നു.
സിൽവർ ലൈനിൻെറ പേരിൽ കല്ലിട്ട് ആളെ പറ്റിച്ച സർക്കാർ ജനങ്ങളോട് മാപ്പ് പറയണം -കെ. മുരളീധരൻ
തട്ടിക്കൂട്ടിയ ഡി.പി.ആറാണെന്ന് യു.ഡി.എഫ് പറഞ്ഞത് കേന്ദ്രം ശരിവെച്ചിരിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു. സിൽവർ ലൈനിൻെറ പേരിൽ കല്ലിട്ട് ആളെ പറ്റിച്ച സർക്കാർ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി.ആർ പൂർണല്ലെന്നും തട്ടിക്കൂട്ടിയതാണെന്നും രണ്ടു വർഷമായി പറയുന്ന കാര്യങ്ങളാണ് -കെ റെയിൽ വിരുദ്ധ സമര സമിതി
ഡി.പി.ആർ പൂർണല്ലെന്നും തട്ടിക്കൂട്ടിയതാണെന്നും പദ്ധതിയിൽ ദുരൂഹതയുണ്ടെന്നും രണ്ടു വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി നേതാവ് എസ്. രാജീവൻ പറഞ്ഞു. പക്ഷേ എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടുപോകും എന്ന നിർബന്ധ ബുദ്ധിയിലായിരുന്നു സർക്കാർ. നാട് മുഴുവൻ കല്ലിടാൻ ഇറങ്ങിത്തിരിച്ചപ്പോൾ ജനങ്ങൾ അതിനെ എതിർത്തു. കേരളത്തിൻെറ വികസന പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറായില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്വാഭാവികമായ നടപടി -എളമരം കരീം എം.പി
കേരളം സമർപ്പിച്ച ഡി.പി.ആറിൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് സ്വാഭാവികമായ നടപടിയാണെന്നും എളമരം കരീം എം.പി പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിന് വിശദീകരണം നൽകും. ഇത്തരമൊരു വികസന പദ്ധതി എൽ.ഡി.എഫ് ഭരിക്കുന്ന കാലത്ത് വരാനേ പാടില്ല എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഇതോടെ ഇത് അവസാനിച്ചുവെന്ന് അവർ മനപ്പായസമുണ്ണുകയാണെന്നും എളമരം കരീം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.