കൊച്ചി: കടുത്ത വേനൽച്ചൂട് തടയാനാവാത്തവിധം മേൽക്കൂരയില്ലാതെ പ്രവർത്തിക്കുന്ന കന്നുകാലി ചന്തകളുടെ പ്രവർത്തനം തടയണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറുകളുടെ വിശദീകരണം തേടി. നേരിട്ട് വെയിൽ കൊള്ളുന്ന വിധത്തിൽ കാലികളെ വിൽപനച്ചരക്കാക്കി നിർത്തുന്നത് ക്രൂരതയാണെന്നതടക്കം ചൂണ്ടിക്കാട്ടി അനിമൽ ലീഗൽ ഫോഴ്സ് ഇന്‍റഗ്രേഷൻ സെക്രട്ടറിയായ എറണാകുളം സ്വദേശി എയ്ഞ്ചൽ നായർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടിയത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് കന്നുകാലി ചന്തകൾ പ്രവർത്തിക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളവയിലടക്കം കടുത്ത വേനലിലും മേൽക്കൂരയും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെയാണ് ചന്തകൾ പ്രവർത്തിക്കുന്നതെന്ന് പെരുമ്പാവൂർ നഗരസഭയെയടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ പറയുന്നു. ഹരജി മേയ് 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.