തിരുവനന്തപുരം: സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കും അലക്ഷ്യമായി വാഹനമോടിച്ചതിനുമാണ് കേസ്. ശ്രീറാം വെങ്കിട്ടരാമനാണ് അപകടസമയത്ത് കാർ ഓടിച്ചതെന്ന് കൂടെയുണ്ടായിരുന്ന യുവതി മൊഴി നൽകിയതായാണ് വിവരം. ഇയാൾ മദ്യപിച്ചെന്ന് തെളിഞ്ഞാൽ നരഹത്യക്ക് കേസെടുക്കും.
താൻ അല്ല, കൂടെയുള്ള യുവതിയാണ് കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞിരുന്നത്. തിരുവനന്തപുരം മരപ്പാലം സ്വദേശി വഫ ഫിറോസാണ് ശ്രീറാം വെങ്കിട്ടരാമനോടൊപ്പം കാറിലുണ്ടായിരുന്നത്.
അതേസമയം, സംഭവത്തിൽ ഇടപെടുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി വ്യാപക ആരോപണമുയരുകയാണ്. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ ഡോക്ടർ സ്ഥിരീകരിച്ചിട്ടും ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധനക്ക് വിധേയനാക്കാൻ പൊലീസ് തയാറായിരുന്നില്ല.
ശ്രീരാം വെങ്കിട്ടരാമനാണ് കാർ ഓടിച്ചിരുന്നതെന്നും വാഹനം അമിതവേഗതയിലായിരുന്നെന്നും ദൃക്സാക്ഷിയായ തിരുവനന്തപുരം സ്വദേശി ജോബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇടിച്ചയുടൻ കാറിന്‍റെ എയർബാഗുകൾ പുറത്തുവന്നതിനാൽ കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റില്ല. കാറോടിച്ചയാൾ മദ്യലഹരിയിലായിരുന്നെന്നും ജോബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.