തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ നിരീക്ഷണത്തിൽ പാർപ്പിക്കാതെ ജോലിയിൽ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരം രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ പഴവങ്ങാടിയിലെ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ ജോലിക്കെത്തിയത്.
നിരവധി ആളുകളെത്തുന്ന കടയിൽ ജോലി ചെയ്ത ശേഷം വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിഷയത്തിൽ ഇടപെടുകയായിരുന്നു. പരിശോധനയിൽ 29 പേരും ക്വാറൻറീനിൽ കഴിയാതെ ജോലിക്കെത്തിയതായി കണ്ടെത്തി.
മാനേജ്മെൻറിെൻറ നിർദേശപ്രകാരമാണ് ജോലിക്ക് കയറിയതെന്ന തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാത്രിയോടെ 29 പേരെയും ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി.
ശനിയാഴ്ച സ്ഥാപനം അടച്ചിടാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘം 29 പേരുടെയും മെഡിക്കൽ പരിശോധന പൂർത്തിയാക്കി. ആർക്കും രോഗലക്ഷണമില്ല. അണുനശീകരണത്തിന് ശേഷം ടെക്സ്റ്റൈൽസ് തിങ്കളാഴ്ച തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.