കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൊതുജനങ്ങളിൽ പ്രകോപനത്തിന് പ്രേരണ നൽകുന്ന വിധത്തിൽ സംസാരിച്ചതിന് ഐ.പി.സി 505 (1) (ബി) വകുപ്പ് പ്രകാരമാണ് കസബ പൊലീസ് കേസെടുത്തത്. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മാധ്യമപ്രവർത്തകൻ ഷൈബിൻ നന്മണ്ടയുടെ പരാതിയിലാണ് നടപടി. അതേസമയം, വിവാദപ്രസംഗം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണ ചുമതല അവർക്കാണ്. പ്രവർത്തകരെയും ശബരിമല തന്ത്രിയെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ കാണിച്ചത്. ഇതേവിഷയത്തിൽ ഡി.വൈ.എഫ്.െഎ ജില്ല ട്രഷറർ അഡ്വ. എൽ.ജി. ലിജീഷ്, പൊതുപ്രവർത്തകൻ സാജൻ എസ്.ബി. നായർ തുടങ്ങിയവരും ശ്രീധരൻ പിള്ളക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
യുവമോർച്ച സംസ്ഥാന നേതൃയോഗം നവംബർ നാലിന് മാവൂർ േറാഡിലെ ഹോട്ടൽ യാഷ് ഇൻറർനാഷനലിൽ ഉദ്ഘാടനം ചെയ്യവെയാണ് ശ്രീധരൻ പിള്ള വിവാദപ്രസംഗം നടത്തിയത്. ശബരിമലയിലെ പ്രതിഷേധ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്നും തന്നെ വിളിച്ച് അഭിപ്രായമാരാഞ്ഞശേഷമാണ് യുവതീപ്രവേശനമുണ്ടായാൽ ശബരിമല നട അടച്ചിടുമെന്ന തീരുമാനം തന്ത്രി കണ്ഠരര് രാജീവര് പ്രഖ്യാപിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.