കോഴഞ്ചേരി: ഉന്നത ൈസനിക ബഹുമതിയായ മഹാവീരചക്രം ലഭിച്ച ആറന്മുള എരുമക്കാട് പാറടയില്‍ (മഹാവീരചക്ര ഭവന്) ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ് (79) നിര്യാതനായി. ജീവിച്ചിരിക്കുമ്പോള്‍ സൈനികര്‍ക്ക് നല്കുന്ന ഏറ്റവും വലിയ ബഹുമതിയായ മഹാവീരചക്രം ലഭിച്ച സംസ്ഥാനത്തെ ഏക ക്യാപ്റ്റനാണ് തോമസ് ഫിലിപ്പോസ്.
1971 ഡിസംബര്‍ നാലിന് ഇന്ത്യന്‍ സൈന്യം പഞ്ചാബിലെ മാവോ എന്ന സ്ഥലത്തുനിന്ന് പാകിസ്താനിലേക്ക് നടത്തിയ പടയോട്ടത്തിൽ അനുഷ്ഠിച്ച ധീരതയും ത്യാഗവുമാണ് തോമസ് ഫിലിപ്പോസിനെ മഹാവീരചക്രക്ക് അർഹനാക്കിയത്. 1972 ജനുവരി 28ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയാണ് മഹാവീരചക്ര സമ്മാനിച്ചത്. രാജ്യ സ്വാതന്ത്ര്യത്തിെൻറ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്് ഒരുവര്‍ഷം ലോകത്തിലുടനീളം സഞ്ചരിക്കാന്‍ കേന്ദ്രസര്‍ക്കാറും എയര്‍ ഇന്ത്യയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ടൂര്‍ പാക്കേജില്‍ തോമസ് ഫിലിപ്പോസും ഭാര്യ ചിന്നമ്മയും പങ്കെടുത്തിരുന്നു.
വിരമിച്ചശേഷം ആറന്മുളയിലെ സംഘടനകളില്‍ സജീവസാന്നിധ്യമായിരുന്നു. എക്സ് സർവിസ് ലീഗ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻറ്, കോഴഞ്ചേരി താലൂക്ക് പ്രസിഡൻറ്, സ്റ്റേറ്റ് ഗവേണിങ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ചിന്നമ്മ. മക്കള്‍: മിനി (ന്യൂയോര്‍ക്ക്), ബെന്നി ഫിലിപ്പ് (മിലിട്ടറി), ബെന്‍സി ഫിലിപ്പ് (സൗദി). മരുമക്കൾ: സാം വര്‍ഗീസ്, ഷിബി, നിഷ എല്‍സ. സംസ്കാരം പിന്നീട്.
മൃതദേഹങ്ങൾക്കിടയിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ധീരൻ
കോഴഞ്ചേരി: മൃതദേഹങ്ങൾക്കിടയിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ധീരനായിരുന്നു അന്തരിച്ച, ആറന്മുള എരുമക്കാട് പാറടയില്‍ ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ്. ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താനിലേക്ക് ഇന്ത്യൻ സൈന്യം നടത്തിയ മുന്നേറ്റത്തിൽ കാഴ്ചവെച്ച ധീരതയായിരുന്നു ഉന്നത സൈനിക ബഹുമതിയായ മഹാവീരചക്രത്തിന് അേദ്ദഹത്തെ അർഹനാക്കിയത്.
1971 ഡിസംബര്‍ നാലിന് പഞ്ചാബിലെ മാവോയിൽനിന്ന് പാകിസ്താനിലേക്ക് നടത്തിയ നീക്കത്തിലായിരുന്നു ക്യാപ്റ്റന്‍ തോമസ് നിർണായക പങ്ക് വഹിച്ചത്. കൃഷിഭൂമിയിലൂടെയായിരുന്നു ഇന്ത്യൻ ൈസന്യത്തിെൻറ മുന്നേറ്റം.
പാക് ഭടന്മാര് നിലത്ത് വിതറിയിരുന്ന മൈനുകള്‍ നിര്‍വീര്യമാക്കി മിലിട്ടറി എന്‍ജിനീയര്‍മാര്‍ ഒരുക്കിയ പാതയിലൂടെയാണ് ഇന്ത്യന്‍ സേന വെടിയുതിർത്തു മുന്നേറിയത്. 10 ദിവസം പിന്നിട്ടപ്പോൾ ഡിസംബര്‍ 15ന് ഇന്ത്യന്‍ സേനയുടെ 16ാം നമ്പര്‍ മദ്രാസ്-തിരുവിതാംകൂര്‍ റെജിമെൻറിലെ തോമസ് ഉൾപ്പെടുന്ന 36 അംഗ സംഘം റാവല്പിണ്ടിക്ക് 15 കി.മീ. അകലെ നിലയുറപ്പിച്ചു.പിന്നെ നടന്നത് പൊരിഞ്ഞപോരാട്ടമായിരുന്നു. അനവധി പാക് ഭടന്മാര് മരിച്ചു. ഇന്ത്യയുടെ 36 അംഗ സംഘത്തിലെ എട്ടുപേര്‍ മരിച്ചു. ലീഡര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ലീഡറുടെ ഇരുകാലിനും വെടിയേറ്റതോടെ സംഘത്തെ നയിക്കാനുള്ള ചുമതല തോമസ് ഫിലിപ്പോസിനായി.
പാക് സേന വെടിവെപ്പ് തുടരുന്നതിനിെട തോമസ് ഫിലിപ്പോസ് നിലത്തുകൂടി ഇഴഞ്ഞ് മുന്നോട്ടുനീങ്ങി പാക് ബങ്കറുകൾ ഗ്രനേഡുകള്‍ ഉപയോഗിച്ച് ചാമ്പലാക്കി. പക്ഷേ, തിരികെ പോരുന്നതിനിടെ പുറത്ത് പാക് വെടിയുണ്ട തുളച്ചുകയറി. ചോരവാര്‍ന്ന ശരീരവുമായി നിലത്തുകിടന്ന തോമസ് ഫിലിപ്പോസിനെ ആരോ വലിച്ച് ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചു. പിന്നീട് ബോധമില്ലാത്ത അവസ്ഥയിൽ പത്താന്‍കോട്ട് മിലിട്ടറി ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ മരിച്ചവരുടെ വിഭാഗത്തിൽപെടുത്തി ഒരു മുറിയിലേക്ക് തള്ളി. മരണവിവരം രേഖപ്പെടുത്തിയ തപാല്‍ സന്ദേശം നാട്ടിലേക്കുമയച്ചു. പക്ഷേ, പിന്നീട് മൃതദേഹങ്ങൾക്ക് അരികിലെത്തിയ തൂപ്പുകാരൻ ഇദ്ദേഹത്തിന് ജീവനുണ്ടെന്ന് കണ്ട് ഡോക്ടര്‍മാരെ അറിയിച്ച് വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. 22 ദിവസത്തെ തുടര്‍ ചികിത്സക്ക് ശേഷാണ് അദ്ദേഹം അന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.