ഗൾഫ്​ ബിസിനസുകാരനെ ആക്രമിക്കാൻ യൂട്യൂബർക്ക് ക്വട്ടേഷൻ; മൂന്നുപേർക്കെതിരെ കേസ്

കാസർകോട്: ഗൾഫ് ബിസിനസുകാരനെ അപായപ്പെടുത്താൻ യൂട്യൂബർക്ക് ക്വട്ടേഷൻ നൽകിയതായി ആരോപണം. കർണാടക ഗാളിമുഖം സ്വദേശിയായ ഒരു വ്യാപാരിക്ക് നൽകാനുള്ള പണംചോദിച്ച് എത്തിയ യൂട്യൂബർ ഖാദർ കരിപ്പോടിയുൾപ്പെട്ടെ മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നും പൊലിസ് നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഗൾഫിലെ ബിസിനസുകാരൻ കെ.എം. അബ്ദുൽ അഹദ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂൺ 27-ന് വൈകിട്ട് അണങ്കൂരിലെ ചോപ്പാടി റസ്റ്റോറന്റിന് സമീപത്തേക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഖാദർ കരിപ്പൊടി തന്നെ വിളിച്ചുവരുത്തി. അവിടെ ഖാദർ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് ദുബായിലെ തന്റെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചോദ്യം ചെയ്തു. കർണാടക ഗാളിമുഖം സ്വദേശിയായ ഒരു വ്യാപാരിക്ക് നൽകാനുള്ള പണമാണ് ആവശ്യപ്പെട്ടത്. പ്രസ്തുത ഇടപാട് ദുബായിൽ നടക്കുന്ന നിയമാനുസൃത ബിസിനസ് കരാറിന്റെ ഭാഗമാണെന്നും, യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പണം നൽകുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടെന്നും, വിഷയം അവിടെത്തന്നെ നിയമപരമായി പരിഹരിക്കുമെന്നും അറിയിച്ചെങ്കിലും അത് അംഗീകരിക്കാതെ പണം ഇവിടെവെച്ച് നൽകണമെന്ന് ഖാദർ നിർബന്ധിച്ചു. സ്വകാര്യ സാമ്പത്തിക ഇടപാടിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. സമീപത്തുണ്ടായിരുന്ന ഇന്റർലോക്ക് കല്ലെടുത്ത് തലയിൽ അടിച്ചു. വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മൂന്നുപേരും ചേർന്ന് മർദിച്ചു. സംഭവത്തിൽ അക്രമ ദൃശ്യങ്ങൾ സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലും ഖാദർ കരിപ്പൊടി സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ വീഡിയോകളും പരാമർശങ്ങളും തുടരുകയാണെന്നും അഹദ് ആരോപിച്ചു. ഖാദർ കരിപ്പൊടി ലഹരിക്ക് അടിമപ്പെട്ട നിലയിലായിരിക്കാം തന്നെ ആക്രമിച്ചത്. സമർദ്ദങ്ങൾക്കും വഴങ്ങാതെ പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്യണം. അഹദ് ആവശ്യപ്പെട്ടു.

Tags:    
News Summary - Businessman Attacked Over Financial Dispute: Case Filed Against YouTuber and Two Others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.