കക്കോടി (കോഴിക്കോട്): ജോലിയില്ലാതാകുമെന്ന ആശങ്കയിൽ സ്വകാര്യ ബസ് ഡ്രൈവർ തൂങ്ങി മരിച്ചു. കോഴിക്കോട് ചെറുകുളം കിഴൂര് പരേതനായ വാസുവിൻ്റെ മകൻ സന്തോഷ് (42) ആണ് ഒറ്റത്തെങ്ങിലെ ടൂറിസ്റ്റ് ബസ് നിർത്തിയിടുന്ന സ്ഥലത്തിനരികിൽ തൂങ്ങി മരിച്ചത്. ലോക്ഡൗണിനെ തുടർന്ന് ജോലിയില്ലാത്തതിനാൽ ഏറെ ആശങ്കയിലായിരുന്നു പ്രീതി ബസിൽ പതിനഞ്ചു വർഷത്തിലേറെ ഡ്രൈവറായ സന്തോഷ്.
നഷ്ടം നികത്താനാവാത്തതിനാൽ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസ് ഓടില്ലെന്ന സൂചന ലഭിച്ചതോടെ ഏറെ നിരാശനായിരുന്നു. ബാങ്കിലുൾപ്പെടെയുള്ള കട ബാധ്യതയെക്കുറിച്ച് കുടുംബാംഗങ്ങളോട് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഉദരസംബന്ധമായ അസുഖത്തിന് മരുന്നിന് 2000ത്തോളം രൂപ മാസത്തിൽ വേണ്ടിയിരുന്നുവത്രെ.
ജോലിക്ക് പോവാൻ ഇനിയും താമസമുണ്ടാകുമെന്നതിനെ കുറിച്ച വേവലാതി വെള്ളിയാഴ്ചയും ബന്ധുക്കളോട് പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ലോറി ഡ്രൈവറുടെ ഒഴിവ് അന്വേഷിച്ചു വരാമെന്നു പറഞ്ഞാണ് ഇറങ്ങിയത്. രാത്രി എട്ടു മണിയോടെ താൻ വരാൻ വൈകുമെന്നും ഭക്ഷണം കഴിച്ച് കിടക്കാനും വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ ബസ് ജീവനക്കാരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് : സത്യവതി. ഭാര്യ: രജീഷ. മക്കൾ : ജിഷ്ണു, ഷാനിയ (ഇരുവരും വിദ്യാർഥികൾ). സഹോദരിമാർ: ശ്രീജ, റീജ, ബീന. സഞ്ചയനം ചൊവ്വാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.