തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുേമ്പാഴും പ്രമുഖരുടെ സുരക്ഷയുടെ പേരിൽ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാർ കൂടി വാങ്ങുന്നു. ജപ്പാൻ കമ്പനിയായ ടൊയോട്ട ഫോർച്യൂണർ കാറാണ് കോടികൾ മുടക്കി ടെൻഡറില്ലാതെ വാങ്ങുന്നത്. സുരക്ഷ കാര്യമായതിനാൽ ടെൻഡർ വിളിക്കാതെ കാർ വാങ്ങാൻ ഓർഡർ നൽകിയതായി പൊലീസ് വൃത്തങ്ങൾ സമ്മതിച്ചു.
നിലവിൽ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വി.ഐ.പി ഡ്യൂട്ടിക്കായി കേരള പൊലീസിനുള്ളത്. നേരത്തേയുണ്ടായിരുന്ന രണ്ട് ടാറ്റാ സഫാരിക്ക് പുറമെ രണ്ട് മിസ്തുബിഷി പജേറോ വാങ്ങിയത് കഴിഞ്ഞവർഷമാണ്. 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനുള്ള ആ തീരുമാനം വിവാദമായിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ട് മിസ്തുബിഷി പജേറോ കാർ ടെൻഡര്‍ വിളിക്കാതെ 30 ശതമാനം തുക മുന്‍കൂറായി നല്‍കിയ നടപടിയാണ് വിവാദമായത്. ഡി.ജി.പിയുടെ നടപടിയിൽ ആഭ്യന്തരവകുപ്പ് വിശദീകരണം തേടിയിരുന്നു. സുരക്ഷ കാരണങ്ങളാല്‍ ടെൻഡര്‍ വിളിക്കാനാകില്ലെന്നും ബുള്ളറ്റ് പ്രൂഫ് കാർ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ കുറവായതിനാലാണ് താരതമ്യേന കുറഞ്ഞ വിലയില്‍ പജേറോ കാർ വാങ്ങുന്നതെന്നുമായിരുന്നു ഡി.ജി.പിയുടെ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന് ദിവസങ്ങൾക്കുമുമ്പ് മാവോവാദി ഭീഷണി ഉൾപ്പെടെ ഉണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിെൻറ ഡൽഹി സന്ദർശനത്തിൽ അതി സുരക്ഷാസൗകര്യങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാറാണ് ലഭ്യമാക്കിയത്. അത്തരത്തിൽ കേരളത്തിൽ വി.െഎ.പികൾ സന്ദർശനത്തിനെത്തിയാലോ മുഖ്യമന്ത്രിയെപോലുള്ള സുരക്ഷാഭീഷണിയുള്ളവരുടെ യാത്രക്കോ ഇത്തരം വാഹനങ്ങൾ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ നാല് വാഹനം ഉണ്ടെങ്കിലും പലപ്പോഴും വി.ഐ.പി സന്ദർശനവേളകളിൽ മറ്റ് സംസ്ഥാന പൊലീസ് സേനകളിൽനിന്ന് വാടകക്കെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.
എന്നാൽ, പൊലീസിൽ നടക്കുന്ന ധൂർത്തിെൻറ ഭാഗമായാണ് ഇൗ നടപടിയെന്ന ആക്ഷേപം സേനയിൽതന്നെ ഉയർന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെ മാവോവാദി വേട്ടയുടെ പേരിൽ കേരള പൊലീസ് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടികൾ മുടക്കി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.