തിരുവനന്തപുരം: 10 വർഷം മുമ്പുള്ള കേരളമല്ല ഇന്നത്തേതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രിയുടെ പരാമർശം. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായി നടപ്പാക്കിയെന്ന ചാരിതാർഥ്യത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
10 വർഷം മുമ്പുള്ള കേരളമല്ല ഇന്നത്തേത്. പല മേഖലയിലും കേരളം ന്യൂ നോർമൽ സൃഷ്ടിച്ചിരിക്കുകയാണ്. പഴയ നോർമലുമായി താരതമ്യം ചെയ്യാൻ സാധിക്കാത്ത നിലയിലാണ് അതിശയകരമായ പുരോഗതിയാണ് ജനജീവിതത്തിന്‍റെ എല്ലാ തുറകളിലും സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാർ നടപ്പാക്കി. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസം സർക്കാറിനുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷമുള്ള വർഗീയ സർപ്പങ്ങൾ തക്കം പാർക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളീയവരുടെ സ്വച്ഛതയിലേക്ക് വിഷം പകരാൻ അവർ പല തവണ ശ്രമിച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെ പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് വിഷബാധകളെ ചെറുക്കാൻ ഇതുവരെ കഴിഞ്ഞു. എന്നാൽ, പെട്ടെന്ന് പരാജയം സമ്മതിച്ച് പിന്മാറുന്നവരല്ല മതരാഷ്ട്രവാദം ചീറ്റുന്ന വിഷസർപ്പങ്ങളെന്നും ധനമന്ത്രി വ്യക്തമാക്കി.
എത്ര ബജറ്റ് അവതരിപ്പിച്ചാലും എത്ര ലക്ഷം കോടി ചെലവഴിച്ചാലും കിട്ടാത്ത സ്വത്ത് കേരളത്തിനുണ്ട്. അതാണ് കേരളീയരുടെ ഒത്തൊരുമ. ശാന്തിയും സമാധാനവും മതസൗഹാർദവും ഒത്തൊരുമയും നിലനിർത്താനാവും എന്നതാണ് നമ്മുടെ ഭാവി വളർച്ചയുടെയും ഐശ്വര്യത്തിന്‍റെയും ഗ്യാരണ്ടി. വിദേശ സഞ്ചാരികളെയും സംരഭകരെയും മൂലധനത്തെയും മറ്റും നമ്മുടെ നാട്ടിലേക്ക് ആകർഷിക്കാൻ ഇതിനെക്കാൾ മെച്ചപ്പെട്ട ഘടകത്തെ കുറിച്ച് ആലോചിക്കാൻ കഴിയില്ല.
കേരളത്തിന്‍റെ ചില കൂട്ടായ്മയെ തകർക്കാൻ ഉഗ്രവിഷമുള്ള വർഗീയ സർപ്പങ്ങൾ തക്കം പാർക്കുന്നുണ്ട്. കേരളീയവരുടെ സ്വച്ഛതയിലേക്ക് വിഷം പകരാൻ അവർ പല തവണ ശ്രമിച്ചിട്ടുണ്ട്. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെ പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് വിഷബാധകളെ ചെറുക്കാൻ ഇതുവരെ കഴിഞ്ഞു. എന്നാൽ, പെട്ടെന്ന് പരാജയം സമ്മതിച്ച് പിന്മാറുന്നവരല്ല മതരാഷ്ട്രവാദം ചീറ്റുന്ന വിഷസർപ്പങ്ങൾ.
കേരള ജനതയെ വർഗീയമായി വിഭജിച്ചും ധ്രുവീകരിച്ചും കീഴ്പ്പെടുത്താൻ പുതിയ തന്ത്രവുമായി അവർ സജീവമായി ഇരിക്കുന്ന കാലമാണ്. വർഗീയതക്കെതിരെ ജനകീയ ഐക്യത്തിന്‍റെ പ്രതിരോധം തീർക്കുന്നവരെ ചാപ്പ കുത്തുക എന്നതാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ ഓതി കൊടുക്കുന്ന പുതിയ തന്ത്രം. ചാപ്പ കുത്തലിനെ അവജ്ഞയോടെ തള്ളിക്കളയുന്നു. തീക്കട്ടയിൽ ചിതലരിക്കില്ല എന്ന് മനസിലാക്കണമെന്നും കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.