ന്യൂഡൽഹി: കോവിഡ് മൂലം ഇറ്റലിയിലെ മിലാൻ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ യും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെയും തിരിച്ചുകൊണ്ടുവരുമെന്ന കാര്യത്തിൽ മറുപടി പറയാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ തയാറായില്ല. അതേ സമയം, മിലാൻ വിമാനത്താവളത്തിൽ ഒറ്റപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ രക്തസാമ്പ്ൾ പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ അയക്കുമെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. ഗൾഫിലേക്കു മടങ്ങാൻ കഴിയാത്ത മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം നേതാവ് എളമരം കരീം ആവശ്യപ്പെട്ടു.
മന്ത്രി രാജ്യസഭയിൽ പ്രസ്താവന നടത്തിയ ഉടൻ എ.കെ. ആൻറണി, ഇറ്റലിയിൽനിന്ന് തനിക്ക് ചൊവ്വാഴ്ച രാവിലെ ഫോൺവിളി വന്ന കാര്യം പറഞ്ഞു. വിജനമായ മിലാൻ വിമാനത്താവളത്തിൽ 24 മണിക്കൂറായി ഭക്ഷണം പോലും കിട്ടാതെ രണ്ടു ഗർഭിണികളടക്കമുള്ള മലയാളികളും മറ്റ് ഇന്ത്യക്കാരും കുടുങ്ങിക്കിടക്കുകയാണെന്ന് ആൻറണി പറഞ്ഞു. ഇറാനിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളുടെയും ഗൾഫിേലക്കു മടങ്ങാൻ കഴിയാതെ കുടുങ്ങിയ മലയാളികളുടെയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് എളമരം കരീമും ആവശ്യപ്പെട്ടു.
ബിനോയ് വിശ്വം എം.പി, ജോസ് കെ. മാണി എന്നിവരും വിഷയം ഉന്നയിച്ചു. കശ്മീരിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളും തീർഥാടനത്തിനു പോയവരും ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് അവരെ എന്ന് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ചോദിച്ചു.
കോവിഡ് ഇല്ലെന്ന സാക്ഷ്യപത്രമുണ്ടെങ്കിലേ വിമാനത്തിൽ കൊണ്ടുവരാനാകൂ എന്ന് ജയശങ്കർ പറഞ്ഞു. അതിനാൽ വ്യാഴാഴ്ച മെഡിക്കൽ സംഘത്തെ അയക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.