കെ.സി വേണുഗോപാൽ
ആലപ്പുഴ: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പൂർണ്ണമായി പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എം.പി. കരിമണൽ ഖനനത്തിൽ കോൺഗ്രസിനും യു.ഡി.എഫിനും വ്യക്തമായ നയമുണ്ടെന്നും, ദേശീയ തലത്തിലെ നിലപാടുകൾക്ക് അനുസൃതമായി മാത്രമേ കേരളത്തിലും കാര്യങ്ങൾ നടപ്പാക്കൂവെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള എല്ലാ ആശങ്കകളും പരിശോധിക്കാനും അവ പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് കെ.സി വേണുഗോപാൽ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നാണ് പാർട്ടിയുടെയും മുന്നണിയുടെയും നിലപാട്. ഖനനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളിലേക്ക് എത്തുന്നതിനും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സമയമെടുക്കുമെന്നും, സർക്കാർ വിഷയത്തിൽ കൃത്യമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിലും ആശങ്ക ദൂരീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്ന് എം.പി വ്യക്തമാക്കി. വില കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വിവിധ സാമൂഹിക സംഘടനകൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം നയപരമായ കാര്യങ്ങൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ച ചെയ്യുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.