കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാൻ ഈസ്റ്റർ, ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ആശംസകളുമായി എത്തുമെന്ന് പാർട്ടി നേതൃത്വം നേരത്തേ പ്രസ്താവിച്ചിരുന്നു. ക്രിസ്മസിന് കേക്കുകളുമായി ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കണം എന്ന് പ്രവർത്തകർക്ക് ബി.ജെ.പി നേതൃത്വം നിർദേശവും നൽകിയിരുന്നു. ഇതിനുപിന്നാലെ ന്യൂനപക്ഷങ്ങളിലേക്ക് അടുക്കാൻ അടുത്ത തന്ത്രവും പയറ്റാൻ ഒരുങ്ങുകയാണ് ബി.ജെ.പി.
നോമ്പിനുശേഷം വരുന്ന ‘ബലിപെരുന്നാളി’ന് സംസ്ഥാനത്തെ മുസ്‌ലിം വീടുകൾ സന്ദർശിക്കുമെന്ന് ബി.ജെ.പി നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി പ്രവർത്തകർ മുസ്‌ലിം വീടുകളിലെത്തി ഈദ് ആശംസകൾ നേരുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു. റമദാൻ വ്രതത്തിനുശേഷമുള്ള ചെറിയ പെരുന്നാളിനെയാണ് ബി.ജെ.പി നേതാവ് ബലിപെരുന്നാളാക്കിയത്.
ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖിന്റെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നോബിള്‍ മാത്യുവിന്റെ അബദ്ധ പരാമർശം. 'ഇപ്രാവശ്യം ബലിപെരുന്നാൾ വരികയാണ്. നോമ്പിനുശേഷം, ആ ബലിപെരുന്നാൾ ദിവസം ഈദ് ആശംസകളുമായി മുഴുവൻ മുസ്‌ലിം വീടുകളും സന്ദർശിക്കും'-നോബിൾ മാത്യു പറഞ്ഞു. ഈസ്റ്ററിനും ക്രിസ്മസിനും ക്രിസ്ത്യൻ വീടുകളും പെരുന്നാളിന് മുസ്ലിം വീടുകളും ബി.ജെ.പി പ്രവർത്തകർ സന്ദർശിച്ച് ആശംസ നേരും. വിഷുവിന് ഹിന്ദുവീടുകൾ ന്യൂനപക്ഷങ്ങളും സന്ദർശിക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.