തിരൂർ: ഫൈസൽ വധക്കേസ് രണ്ടാംപ്രതി ബിപിൻ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇതിലൊരാൾ വധത്തിന്‍റെ ആസൂത്രണത്തിൽ പങ്കെടുത്തയാളാണ് എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ പങ്കെടുത്തവരിലേക്കെത്തുന്നതിനാണ് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത് എന്നാണറിയുന്നത്. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാവിലെയാണ് ആലത്തിയൂർ പഞ്ഞൻപടി കുണ്ടിൽ ബാബുവിെൻറ മകൻ ബിബിൻ (24) കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകനാണിയാൾ. തിരൂർ ബി.പി അങ്ങാടിക്കടുത്ത് പുളിഞ്ചോട്ടിൽ വെച്ച് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ ബിപിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെട്ടേറ്റ ബിബിൻ ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീടിെൻറ ഗേറ്റിന് മുന്നിലിട്ട് വീണ്ടും വെട്ടുകയായിരുന്നു. പത്തിലേറെ ഭാഗത്ത് വെട്ടേറ്റു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് വെട്ടിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. മുഖംമൂടിയണിഞ്ഞാണ് സംഘമെത്തിയതെന്ന് പ്രദേശവാസികൾ മൊഴി നൽകി. പുളിഞ്ചോട്-മുസ്ലിയാരങ്ങാടി റോഡിലൂടെയാണ് അക്രമികൾ രക്ഷപ്പെട്ടത്.
പ്രതികളെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ സ്ഥലം പരിശോധിച്ചു. വിരലടയാള വിദഗ്ധൻ കെ. സതീഷ്ബാബു സ്ഥലത്തെത്തി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡിലെ റിങ്കോ എന്ന നായയെ കൊണ്ടുവന്നെങ്കിലും പ്രതികളുടേതെന്ന് കരുതുന്ന വസ്തുക്കൾ ലഭിക്കാതിരുന്നതിനാൽ പരിശോധന നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.